ചെന്നൈ: കടുത്ത ആഭ്യന്തര സാമ്പത്തിക പ്രതിസന്ധി മൂലം ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത അഭയാർഥികളെ ജയിലിലേക്ക് മാറ്റില്ല. രാമേശ്വരത്ത് എത്തുന്ന അഭയാർഥികളെ ക്യാംപുകളിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്നലെ എത്തിയ 15 അഭയാർഥികളെ രാമേശ്വരത്തെ ക്യാംപിലേക്ക് മാറ്റി.
നേരത്തെ ഇവരെ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനായിരുന്നു തീരുമാനം.ഇന്നലെ ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് കടന്നവര്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലാവുകയായിരുന്നു. തമിഴ്നാട്ടിലെ രാമേശ്വരം തീരത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്. ആദ്യം ആറംഗ സംഘമായിരുന്നു എത്തിയത്.
ആറ് പേരില്‍ മൂന്ന് പേര് കുട്ടികളാണ്. വൈകുന്നേരത്തോടെ രണ്ടാമത്തെ സംഘവുമെത്തി. ഇന്നും നാളെയും കൂടുതല്‍ പേര് എത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഈ സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരുന്നവരെ പാര്‍പ്പിക്കാന്‍ തൂത്തുക്കുടി, രാമേശ്വരം മേഖലയില്‍ 67 ക്യാംപുകൾ സജ്ജമാക്കിയിട്ടുണ്ട്.
1980ലെ ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധസമയത്ത് ഇന്ത്യയിലേക്ക് ശ്രീലങ്കയില്‍ നിന്നും വലിയ തോതില്‍ പാലായനം നടന്നിരുന്നു. തമിഴ്നാട്ടില്‍ ഇന്ന് 107 ക്യാംപുകളിലായി 60,000ത്തോളം ശ്രീലങ്കന്‍ തമിഴ് വംശജരായ അഭയാർഥികൾ കഴിയുന്നുണ്ട്. 1948ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. സമ്പദ് വ്യവസ്ഥ പാടെ തകര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്‍പ്പടെ വായ്പാ സഹായം തേടിയിരിക്കുകയാണ് ലങ്കന്‍ സര്‍ക്കാര്‍.
ഇന്ധന ക്ഷാമം. പണപ്പെരുപ്പം, വിദേശ കരുതല്‍ ധനശേഖരത്തിലെ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. ഇന്ധനക്ഷാമം രാജ്യത്തിനുള്ളില്‍ നിന്നു തന്നെയുള്ള ചരക്ക് ഗതാഗതത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്, ദിവസേന മണിക്കൂറുകളോളം നീണ്ട പവര്‍ കട്ടും രാജ്യത്തുണ്ട്.
രാജ്യത്ത് മണ്ണെണ്ണ. പെട്രോള്‍, പാചക വാതകം തുടങ്ങിയവക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. പലയിടത്തും ഇവ ലഭിക്കാന്‍ വേണ്ടി പമ്പുകള്‍ക്ക് മുമ്പില്‍ രാത്രി വരെ ജനങ്ങള്‍ തമ്പടിച്ച് നില്ക്കുന്ന സ്ഥിതിയാണ്. പ്രകോപിതരാവുന്ന ജനങ്ങള്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം അഴിച്ചു വിട്ടു. കഴിഞ്ഞ ദിവസം ഇന്ധനത്തിനായി നീണ്ട ക്യൂവില്‍ നിന്ന മൂന്ന് വയോധികര്‍ തളര്‍ന്ന് വീണ് മരിച്ചിരുന്നു.
Most Read: പങ്കാളിക്ക് എതിരായ വ്യാജ വിവാഹേതരബന്ധ ആരോപണം ഗുരുതര ആക്രമണം; ഡെൽഹി ഹൈക്കോടതി