പത്തനംതിട്ട: വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ വേനൽമഴ തുടരുന്നതിനാലും, ശബരിഗിരി പദ്ധതിയില്‍ പരമാവധി ഉൽപാദനം നടത്തുന്നതിനാലും മൂഴിയാർ അണക്കെട്ടിലെ വെള്ളം തുറന്നു വിടാൻ തീരുമാനിച്ചതായി അധികൃതർ. 192.63 മീറ്ററാണ് ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി. ഇത് എത്തുന്നതോടെ മൂന്ന് ഷട്ടറുകള്‍ പരമാവധി 45 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിസെക്കൻഡിൽ 50 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നിലവിലെ തീരുമാനം.
വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്നതിനാൽ തന്നെ ഏതു സമയത്തും ഷട്ടറുകൾ ഉയർത്തി കക്കാട്ട് ആറിലേക്ക് വെള്ളം ഒഴുക്കി വിടാം. അതിനാൽ തന്നെ ഡാം തുറന്നു വിടുന്നതോടെ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്‌ഥലങ്ങളില്‍ നദിയില്‍ 15 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം.
ജലനിരക്ക് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും,പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ നദിയിൽ ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ നിരക്ക് കുറയ്‌ക്കും; ഗതാഗതമന്ത്രി