തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച ഉണ്ടായ സാഹചര്യത്തിൽ കേരള യൂണിവേഴ്സിറ്റി നാലാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രാണിക്സ് പരീക്ഷ പൂർണമായി റദ്ദാക്കിയതായി സർവകലാശാല അറിയിച്ചു. പുതിയ പരീക്ഷ മെയ് മൂന്നാം തീയതി നടക്കുമെന്നും കേരള സർവകലാശാല അറിയിച്ചു.
നാലാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രാണിക്സ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾക്ക് ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക തന്നെ നൽകിയത് വൻ വിവാദമായിരുന്നു. ഫെബ്രുവരിയിലായിരുന്നു ഈ പരീക്ഷ നടന്നത്. പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സംഭവിച്ച വീഴ്ചയാണ് കാരണമെന്നാണ് വിവരം.
ചോദ്യപേപ്പർ തയ്യാറാകുന്ന അധ്യാപകൻ ഉത്തരസൂചിക കൂടി അയച്ചു കൊടുക്കും. പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ നിന്ന് ചോദ്യപേപ്പറിന് പകരം ഉത്തരസൂചികയാണ് അടിച്ചു നൽകിയത്. മൂല്യനിർണയം നടത്തുന്ന അധ്യാപകർ ചോദ്യപേപ്പർ കൂടി അയച്ചു തരാൻ പരീക്ഷാ കൺട്രോളറെ ബന്ധപ്പെട്ടപ്പോഴാണ് വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, ഇതുവരെ സർവകലാശാല വീഴ്ചക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിച്ചിട്ടില്ല.
അതിനിടെ സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചയുടെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ പിജെ വിൻസന്റ് രാജിവെക്കാൻ തീരുമാനിച്ചു. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യ പേപ്പറാണ് 2020തിലേതിന് സമാനമായി ആവർത്തിക്കപ്പെട്ടത്. കഴിഞ്ഞ കൊല്ലത്തെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് വർഷം മാത്രം മാറ്റിയാണ് പരീക്ഷ നടത്തിയത്.
Most Read: ലോക്സഭാ തിരഞ്ഞെടുപ്പ്; എംപവർ കമ്മിറ്റിയെ നിയോഗിക്കാൻ കോൺഗ്രസ്