കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയിലാരംഭിച്ച കലാപം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നു. സംഘർഷത്തിൽ ഇതുവരെ അഞ്ചുപേർ കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരിക്കേറ്റു.
പ്രധാനമന്ത്രിയടക്കം ഭരണപക്ഷ നേതാക്കളുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. രാജ്യത്തിന്റെ പല ഭാഗത്തും പോലീസും സമരക്കാരും തമ്മിലും അതിരൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് ശ്രീലങ്കയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ദേശവ്യാപക കർഫ്യു നാളെ വരെ നീട്ടി.
അതേസമയം കർഫ്യു പ്രഖ്യാപിച്ചിട്ടും ആയിരങ്ങൾ തെരുവിൽ തുടരുകയാണ്. പ്രസിഡണ്ട് ഗോതബായ രജപക്സെയും രാജിവെക്കണമെന്നാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യം. മഹിന്ദ രജപക്സെയുടെ വസതി ഉൾപ്പടെ നിരവധി ഭരണപക്ഷ നേതാക്കളുടെ വീടുകൾ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ അഗ്നിക്കിരയാക്കി.
പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെയും കെഗല്ലയിൽ എംപി മഹിപാല ഹെറാത്തിന്റെയും വീടുകൾക്കാണ് പ്രതിഷേധക്കാർ തീവെച്ചത്. കൂടാതെ മുൻ മന്ത്രി നിമൽ ലൻസയുടെ വീടും മറ്റൊരു എംപിയായ അരുന്ദിക ഫെർണാണ്ടോയുടെ വീടും തീവെച്ച് നശിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തിരുന്നു.
Most Read: കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല; കേന്ദ്രത്തിനെതിരെ മേഘാലയ ഗവർണർ