മേഘാലയ: കേന്ദ്ര സർക്കാർ കർഷകരോട് മുഖം തിരിക്കുകയാണെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ പാലിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം കർഷകരോടുള്ള സർക്കാരിന്റെ സമീപനത്തിൽ അതൃപ്‍തി വ്യക്‌തമാക്കി.
ഡെൽഹി അതിർത്തികളിലെ സമരം മാത്രമാണ് അവസാനിച്ചതെന്നും മറ്റിടങ്ങളിൽ സമരം ഇപ്പോഴും സജീവമാണെന്നും പറഞ്ഞ അദ്ദേഹം മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണമെന്നും പറഞ്ഞു.
രാജ്യത്തെ യുവാക്കൾ തൊഴിലില്ലാതെ റോഡുകളിൽ അലയുകയാണ്. ഹിന്ദുക്കളും മുസ്‍ലിങ്ങളും യുദ്ധം അവസാനിപ്പിച്ച് തൊഴിലില്ലായ്‌മയും രാജ്യം അഭിമുഖീകരിക്കുന്ന മറ്റു നിർണായക പ്രശ്‌നങ്ങളും ഉയർത്തി കാട്ടണമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
നേരത്തെ, കർഷകപ്രക്ഷോഭം കത്തിനിൽക്കുന്ന പശ്‌ചാത്തലത്തിൽ മാലിക് കർഷകർക്ക് അനുകൂലമായി സംസാരിച്ചത് കേന്ദ്രസർക്കാരിന് ക്ഷീണമുണ്ടാക്കിയിരുന്നു. ബിജെപി സർക്കാരിനെ വിമർശിക്കരുതെന്ന് തന്റെ സുഹൃത്തുക്കൾ ഉപദേശിച്ചെന്നും മിണ്ടാതിരുന്നാൽ രാഷ്‍ട്രപതിയോ ഉപരാഷ്‍ട്രപതിയോ ആക്കാമെന്ന് വാഗ്‌ദാനം ലഭിച്ചിരുന്നെന്നും മാലിക് പറഞ്ഞിരുന്നു.
Most Read: നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് പാർട്ടിയെ വീണ്ടെടുക്കണം; സോണിയാ ഗാന്ധി