ന്യൂഡെൽഹി: നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് പാര്‍ട്ടിയെ വീണ്ടെടുക്കണം എന്ന ആഹ്വാനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ട്ടി ആസ്‌ഥാനത്ത് ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ പാര്‍ട്ടിയുടെ നിലവിലെ അവസ്‌ഥയേയും മുന്നോട്ടു പോക്കിനേയും കുറിച്ച് വിശദമായി സംസാരിച്ചു. മെയ് 13 മുതല്‍ 15 വരെ നടക്കുന്ന ചിന്തന്‍ ശിബിരം കോണ്‍ഗ്രസിന്റെ വലിയ യാത്രയുടെ തുടക്കമായിരിക്കുമെന്ന് നേതാക്കള്‍ യോഗത്തിന് ശേഷം വ്യക്‌തമാക്കി.
തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിലെ വിജയം ആവശ്യമാണ്, പക്ഷേ അതിലേക്കുള്ള യാത്രയിലെ ആദ്യപടി മികച്ച സംഘടനാ സംവിധാനം കെട്ടിപ്പടുക്കലാണ് എന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. അതിനുള്ള സജീവ ശ്രമങ്ങള്‍ ചിന്തന്‍ ശിബിരത്തില്‍ ഉണ്ടാകും എന്ന ആത്‌മവിശ്വാസമാണ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.
രാജസ്‌ഥാനിലെ ഉദയ്‌പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ 422 പ്രതിനിധികള്‍ പങ്കെടുക്കും. 50 ശതമാനം പേര്‍ 50 വയസിന് താഴെയുള്ളവര്‍ ആയിരിക്കും. 21 ശതമാനം സ്‌ത്രീകളുമായിരിക്കും. ആറ് സമിതികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട് പരിഗണിച്ച് ചര്‍ച്ച നടത്തി മെയ് 15ന് ഉദയ്‌പൂര്‍ പ്രഖ്യാപനം നടത്തും. അത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ പ്രഖ്യാപനമാകും എന്നാണ് നേതാക്കളുടെ പ്രതീക്ഷ.
Read Also: അസാനി നാളെ ആന്ധ്രാ തീരത്തേക്ക്; കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്