പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ അറസ്‌റ്റിലായ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥൻ ജിഷാദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കോങ്ങാട് സ്‌റ്റേഷനിലെ ഫയർ ഓഫിസറായ ജിഷാദ് 2017 മുതല്‍ സർവീസിലുണ്ട്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറി കൂടിയാണ് ജിഷാദ്.
ഇയാൾ സുബൈര്‍ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്‌റ്റ് തയ്യാറാക്കിയ സംഘത്തിലെ ഒരാളാണെന്ന് പോലീസ് പറയുന്നു. 14 വർഷമായി ഇയാൾ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ഇന്നലെ രാത്രിയാണ് കൊടുവായൂര്‍ സ്വദേശിയായ ജിഷാദിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ജിഷാദിന് സഞ്‌ജിത്ത് കൊലക്കേസിലും പങ്കുണ്ടെന്ന് പോലീസ് സ്‌ഥിരീകരിച്ചു.
വധ ഗൂഢാലോചനയിൽ പങ്കെടുക്കുകയും വ്യത്യസ്‌ത ഘട്ടങ്ങളിൽ ജിഷാദ് പ്രതികൾക്ക് സഹായം ചെയ്‌തതായി കണ്ടെത്തിയെന്നും അന്വേഷണ സംഘം പറഞ്ഞു. അതേസമയം കേസിൽ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. പ്രതികളുടെ വാഹനം പൊളിച്ച ആക്രി കടയുടമയാണ് അറസ്‍റ്റിലായത്. അതിനിടെ സഞ്‌ജിത്ത് കൊലക്കേസിൽ അറസ്‌റ്റിലായ സർക്കാർ സ്‌കൂൾ അധ്യാപകൻ ബാവയെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങി. ജിഷാദിനെയും ബാവയെയും ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്‌തേക്കും.
Most Read: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി ഗതാഗതമന്ത്രി