കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. എന്നാൽ, നഷ്ടപരിഹാരം നൽകാൻ പോലീസുകാരിക്കാണ് ബാധ്യതയെന്ന് സർക്കാർ നിലപാട് വ്യക്തമാക്കി.
നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു. ഇതേ തുടർന്ന് ഹരജി അവധിക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാറിന്റെ വാദം. പോലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം.
ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ, സിഎസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീൽ ഹരജി പരിഗണിച്ചത്. പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡിസംബർ 22നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ആറ്റിങ്ങലിൽ കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു സംഭവം നടന്നത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡിൽ പരിശോധനയ്ക്ക് വിധേയരാക്കിയത്. താൻ ഒരു ദളിതനായതു കൊണ്ടാണ് സർക്കാർ ഇങ്ങനെ പെരുമാറുന്നതെന്നും ചേർത്തു നിർത്തേണ്ട മകളെ സർക്കാർ വീണ്ടും കരയിക്കുകയാണെന്നും കുട്ടിയുടെ അച്ഛൻ പ്രതികരിച്ചിരുന്നു.
Most Read: പേരറിവാളന്റെ മോചനം: ഗാന്ധി കുടുംബത്തിന്റെ നിലപാടല്ല പാര്‍ട്ടിക്ക്; സുര്‍ജേവാല