അസം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ഒമ്പതായി. 27 ജില്ലകളിലായി 6 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു കഴിഞ്ഞു. 48000ത്തോളം പേരെ 248 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഹോജോയ്, കച്ചർ എന്നീ ജില്ലകളെയാണ് ഇത്തവണ പ്രളയം അതിതീവ്രമായി ബാധിച്ചത്.
ഹോജോയിൽ കുടുങ്ങിക്കിടന്ന രണ്ടായിരത്തോളം പേരെ സൈന്യം രക്ഷപ്പെടുത്തി. മണ്ണിടിച്ചിലിനെ തുടർന്ന് റോഡ്, റെയിൽ പാതകൾ തകർന്നതോടെ ദിമ ഹാസവോ ജില്ല പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. അതേസമയം, അടുത്ത നാല് ദിവസം കൂടി അസമിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കാസിരംഗ ദേശീയോദ്യാനത്തിൽ അതിജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മൃഗങ്ങൾക്കായി 25 രക്ഷാബോട്ടുകൾ തയ്യാറാക്കിയതായി അസം സർക്കാർ അറിയിച്ചു. മുൻവർഷങ്ങളിൽ ഉണ്ടായ പ്രളയങ്ങൾ കാസിരംഗ ദേശീയോദ്യാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
അതേസമയം, ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ നടക്കേണ്ട ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ കനത്ത മഴയെ തുടർന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി അസം ഹയർ സെക്കൻഡറി എജ്യുക്കേഷൻ കൗൺസിൽ വ്യക്തമാക്കി.
Most Read: പിങ്ക് പോലീസ് പരസ്യവിചാരണ; അപ്പീൽ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും