മലപ്പുറം: പെരിന്തൽമണ്ണയിലെ പ്രവാസി അബ്‌ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്‌റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും ഒളിവിൽ താമസിക്കാനും സഹായിച്ചതിന് ബന്ധുവും സുഹൃത്തുമടക്കം മൂന്ന് പേരെയാണ് അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.
കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തൻപീടികയിൽ നബീൽ(34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാർ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കൽ അജ്മൽ റോഷൻ (23) എന്നിവരാണ് പിടിയിലായത്.
കേസിലെ മുഖ്യ പ്രതിയായ യഹിയയെ കൃത്യം നടത്തിയ ശേഷം ഒളിവിൽ പോകുന്നതിന് അങ്ങാടിപുറത്ത് മൊബൈൽ ഫോണും സിം കാർഡും എടുത്ത് കൊടുത്ത് രഹസ്യകേന്ദ്രത്തിൽ താമസസൗകര്യം ഒരുക്കിക്കൊടുത്തതിനുമാണ് മൂന്നു പേരെ ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.
നബീലാണ് യഹിയയ്‌ക്ക് പുതിയ സിം കാർഡും മൊബൈൽ ഫോണും എടുത്ത് കൊടുത്തത്. നബീലിന്റെ ഭാര്യാ സഹോദരനാണ് സിം കാർഡ് സ്വന്തം പേരിൽ എടുത്ത് കൊടുത്തത്. പാണ്ടിക്കാട് വളരാട് രഹസ്യകേന്ദ്രത്തിൽ ഒളിത്താവളമൊരുക്കി കൊടുത്തതിനും പാർപ്പിച്ചതിനുമാണ് മരക്കാറിനെ പോലീസ് പിടികൂടിയത്.
അബ്‌ദുൽ ജലീൽ നാട്ടിലെത്തിയ മെയ് 15നാണ് പ്രതികൾ ജലീലിനെ തട്ടിക്കൊണ്ടു പോയത്. അന്നു മുതൽ 18 വരെ നാലു ദിവസങ്ങളിലായി വിവിധയിടങ്ങളിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ജലീൽ സ്വർണം കൊണ്ടുവന്ന ക്യാരിയർ ആണെന്നും ഇതുമായി ബസപ്പെട്ടാണ് തട്ടിക്കൊണ്ടു പോയതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇതുവരെ 8 പ്രതികളെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തത്.
Most Read: അര്‍ജുന്‍ സിംഗ് രാജിവെച്ചു; ബിജെപിക്ക് വീണ്ടും തിരിച്ചടി