മലപ്പുറം: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്‌റ്റിലായ ലത്തീഫിന്റെ രാഷ്‌ട്രീയ ബന്ധം സംബന്ധിച്ച പോര് മുറുകുന്നു. അബ്‌ദുൾ ലത്തീഫ് മുസ്‌ലിം ലീഗാണെന്ന് തെളിയിക്കണമെന്ന പിഎംഎ സലാമിന്റെ വെല്ലുവിളി സിപിഎം ഏറ്റെടുക്കുന്നെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി വ്യക്‌തമാക്കി.
ലത്തീഫിന്റെ നാട്ടിലുള്ളവരോട് ഇയാൾക്ക് ലീഗുമായി ബന്ധമില്ലെന്ന് പറയാൻ നേതാക്കൾക്ക് അർജ്‌ജവം ഉണ്ടോ? അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റുകൾ ലീഗുകാരനാണെന്ന് തെളിയിക്കുന്നു. പ്രതിയെ തള്ളിപ്പറയാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തയ്യാറാവണമെന്നും ഇഎന്‍ മോഹന്‍ദാസ് ആവശ്യപ്പെട്ടു.
മലപ്പുറം കോട്ടക്കുന്ന് ഇന്ത്യന്നൂർ സ്വദേശി അബ്‍ദുൾ ലത്തീഫിനെ കോയമ്പത്തൂരിൽ നിന്നാണ് ഇന്നലെ പിടികൂടിയത്. പ്രതി ലീഗുകാരനെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്ന് പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ദിവസത്തെ നാടകമാണിത്. പിടിയിലായ അബ്‌ദുൾ ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ല. ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
അബ്‌ദുൾ ലത്തീഫ് ലീഗ് അനുഭാവിയാണെന്നും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കൊച്ചി പോലീസ് വ്യക്‌തമാക്കിയിരുന്നു. ഇയാളാണ് വിവാദ വീഡിയോ പോസ്‌റ്റ് ചെയ്‌തത്. അബ്‌ദുൾ ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം കിട്ടിയെന്നാണ് കൊച്ചി പോലീസ് വ്യക്‌തമാക്കുന്നത്. വ്യാജ പ്രൊഫൈൽ സംബന്ധിച്ച് ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും വിവരങ്ങൾക്കായിരുന്നു കാത്തിരിപ്പ്. ട്വിറ്റർ ഔദ്യോഗികമായി വിവരങ്ങൾ കൈമാറിയതോടെയാണ് അബ്‌ദുൾ ലത്തീഫിനെ പിടികൂടിയതെന്നും പോലീസ് വ്യക്‌തമാക്കി.
Most Read: ലഖിംപൂർ ഖേരി കൂട്ടക്കൊല കേസ്; സാക്ഷിക്ക് നേരെ വധശ്രമം