തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിനെതിരെ കഥയുണ്ടാക്കുന്നവര്‍, അത് തുടരട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ചൂണ്ടിക്കാട്ടിയാണ്, മുഖ്യമന്ത്രി തനിക്കെതിരായ ആരോപണങ്ങളെ തള്ളിക്കളയുന്നത്. സര്‍ക്കാരിനെതിരെ അന്ന് കഥയുണ്ടാക്കിയവര് ഇന്നും തുടരുന്നുവെന്നും, അത് തുടരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
”സര്‍ക്കാരിന് നല്ല യശസ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതൊരു പൊങ്ങച്ചം പറയല്‍ അല്ല… കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പ് എന്തെല്ലാം കഥകള്‍ സര്‍ക്കാരിനെതിരെ പടച്ചുകൂട്ടി. എന്തേ, എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരാന്‍ കാരണം. ജനങ്ങള്‍ നെഞ്ചുതൊട്ട് പറഞ്ഞു, ഇത് ഞങ്ങളുടെ സര്‍ക്കാരാണ്. ഞങ്ങളോടൊപ്പം നിന്ന സര്‍ക്കാരാണ്. ആപത്ഘട്ടങ്ങളില്‍ കയ്യൊഴിഞ്ഞിട്ടില്ല. അതാണ് നമുക്ക് ആവശ്യം. അതിന്റെ ഭാഗമായാണ്, സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. തുടരുന്നതും അതേ നയമാണ്. അവര്‍ അവരവരുടേത് തുടരും കേട്ടോ. അത് നടക്കട്ടേ. അത് പല രീതിയില്‍ നടക്കും. അതൊക്കെ നമ്മള് കണ്ടതാണല്ലോ. ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ല. അത് അതിന്റെ വഴിക്ക് പോകട്ടെ,”- മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാസങ്ങളോളം പ്രചരിപ്പിച്ച നുണക്കഥകളാണ് ഇപ്പോള്‍ വീണ്ടും മാദ്ധ്യമങ്ങളിലൂടെ രംഗത്തിറക്കുന്നതെന്നാണ് ഇടതുപാളയം ആവര്‍ത്തിക്കുന്നത്. നുണകളുടെ ചീട്ടുകൊട്ടാരം വീണ്ടും തകര്‍ന്നു വീഴുമെന്നും എൽഡിഎഫ് പറയുന്നു.
Most Read: പരിസ്ഥിതി ലോല മേഖല; ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്, യുഡിഎഫ്