ന്യൂഡെൽഹി: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് കര, നാവിക, വ്യോമസേനാ മേധാവിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മൂന്ന് പേരെയും പ്രത്യേകമായാണ് മോദി കാണുക. നാവികസേനാ മേധാവി അഡ്മിറല്‍ ആര് ഹരി കുമാര്‍ ആദ്യം പ്രധാനമന്ത്രിയെ കാണുമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.
അതേസമയം, പുതിയ സൈനിക സ്കീമിന് കീഴിലുള്ള അഗ്നിവീര്‍ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതിന് മൂന്ന് പ്രതിരോധ സേനകളും ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. അഗ്നിപഥ് റിക്രൂട്ട്മെന്റിന് കരസേനയുടെ വിജ്ഞാപനം ഇന്നലെ പുറത്തിറക്കിയിരുന്നു. ജൂലൈ മുതല്‍ രജിസ്ട്രേഷന് നടപടികള്‍ ആരംഭിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ഡിസംബര്‍ ആദ്യ വാരവും ഫെബ്രുവരി 23നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി റിക്രൂട്ട്മെന്റ് റാലികള്‍ നടത്തും. ഇന്ത്യന്‍ ആര്‍മിയില്‍ അഗ്നിവീറുകള്‍ക്കായി പ്രത്യേക റാങ്ക് രൂപീകരിക്കുമെന്നും സൈന്യം പ്രഖ്യാപിച്ചിരുന്നു.
Read Also: വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; പോലീസ് കേസ് എടുത്തു