തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്‌ക്കലിനിടെ രോഗി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ (54) സഹോദരന്റെ പരാതിയിലാണ് കേസ് എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ തലവന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
സുരേഷിന്റെ ശസ്‌ത്രക്രിയ നാലുമണിക്കൂര്‍ വൈകിയതായാണ് ആക്ഷേപം. ഞായറാഴ്‌ച വൈകീട്ട് അഞ്ചരയോടെ കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചെങ്കിലും രാത്രി 9നു ശേഷമാണ് ശസ്‌ത്രക്രിയ നടന്നത്. ശസ്‌ത്രക്രിയ വിജയകരമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് സുരേഷ് മരിച്ചത്.
വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാര്‍ ഏറ്റുവാങ്ങിയശേഷം വീഴ്‌ചയുണ്ടായെന്നാണ് ആരോപണം. ഏകോപനത്തില്‍ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ തലവന്‍മാരായ ഡോക്‌ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തത്.
Read Also: നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും