തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വക്കീല്‍ നോട്ടീസ്. തൃക്കാക്കര ഉപതിരഞ്ഞടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്ളീല വീഡിയോ നിർമിച്ചത് വിഡി സതീശനാണെന്ന പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.
“ഇപി ജയരാജന് പ്രസ്താവന പിന്‍വലിച്ച് ഏഴു ദിവസത്തിനകം മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഇതിന് തയ്യാറായില്ലെങ്കിൽ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കും,”- നോട്ടീല് പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇപി ജയരാജന്, തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ അശ്ളീല വീഡിയോ തയ്യാറാക്കിയത് വിഡി സതീശന് മുഖാന്തരമാണെന്ന് ആരോപിച്ചത്. ”വിഡി സതീശന്റേയും യുഡിഎഫിന്റേയും വികൃത മുഖം ഒരോ ദിവസം കഴിയുംതോറും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ അശ്ളീല വീഡിയോ തയ്യാറാക്കിയതും സതീശന് മുഖാന്തരമാണെന്ന് തന്നെയാണ് ഇപ്പോള്‍ വ്യക്തമാകുന്നത്,”- എന്നായിരുന്നു ജയരാജന്റെ വാക്കുകൾ.
Most Read: ഭൂകമ്പം; അഫ്ഗാനിൽ മരണം 920 കടന്നു, വിദേശസഹായം തേടി താലിബാൻ