കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിനെതിരെ സംസ്ഥാനത്ത് പലയിടങ്ങളിലും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പല സ്ഥലങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്ളക്സുകൾ കീറിനശിപ്പിച്ചു.
കൽപ്പറ്റയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ബഫർസോൺ വിഷയത്തിൽ വയനാട് എംപി രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്എഫ്ഐ ആക്രമണം നടത്തിയത്. രാഹുൽ ഗാന്ധിയുടെ ഓഫിസിൽ കയറുകയും ഫർണീച്ചറുകൾ അടക്കം പ്രതിഷേധക്കാർ അടിച്ചു തകർക്കുകയും ചെയ്തു.
ഇതിനുപിന്നാലെ പ്രതിഷേധവുമായെത്തിയ കോൺഗ്രസ് മാർച്ച് അക്രമാസക്തമായി. പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പോലീസിന്റെ പക്കൽ നിന്ന് ലാത്തിയടക്കം പിടിച്ചു വാങ്ങി പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. എസ്പി ഓഫിസിലേക്ക് നടത്തിയ മാർച്ച് വലിയ സംഘർഷത്തിലേക്കാണ് നീങ്ങുന്നത്. ടി സിദ്ധിഖ് എംഎൽഎ അടക്കമുള്ള നേതാക്കൾ പ്രതിഷേധ നിരയിലുണ്ട്.
പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. തിരുവനന്തപുരം, പാലക്കാട് തുടങ്ങിയ ഇടങ്ങളിലും കോൺഗ്രസ് പ്രതിഷേധിക്കുന്നുണ്ട്. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടയർ കത്തിച്ച് പ്രതിഷേധിച്ചു.
അതേസമയം എകെജി സെന്ററിലേക്ക് മാർച്ച് നടത്തുമെന്നതിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ എസ്എഫ്ഐയുടെ ആക്രമണത്തെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തെത്തി. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. എന്നാൽ അത് അക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Most Read: മഹാരാഷ്ട്ര സർക്കാർ പൊതുജനത്തിന്റെ വിശ്വാസം സമ്പാദിക്കുന്നു, പക്ഷെ…; അധിർ ചൗധരി