തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ പ്രതിയെ പിടികൂടാനാവാതെ പോലീസ്. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതിയിലേക്കെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സ്‌ഫോടക വസ്‌തു എറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
സംഭവം നടക്കുമ്പോൾ സ്‌ഥലത്ത് ഉണ്ടായിരുന്നവരുടെ ഫോൺവിളികളും പോലീസ് പരിശോധിച്ചു വരികയാണ്. എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്‌റ്റ് ഇട്ടയാളെ പോലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, ഇയാൾക്ക് ആക്രമണവുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. അതിനിടെ, കലാപാഹ്വാന വകുപ്പ് അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇയാളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
തിരുവനന്തപുരം അന്തിയൂർ കോണം സ്വദേശി റിച്ചു സച്ചുവിനെയാണ് കഴക്കൂട്ടം പോലീസ് അറസ്‌റ്റ് ചെയ്‌തത്. അതേസമയം, സ്‌ഫോടക വസ്‌തു എറിഞ്ഞ പ്രതിയെ കണ്ടെത്താൻ ആകാത്തത് പോലീസിനെയും സിപിഎമ്മിനേയും വലിയ സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്. എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ പ്രതി, സംഭവത്തിന് ശേഷം ലോ കോളേജ് ജങ്ഷൻ കഴിഞ്ഞു മുന്നോട്ടേക്കാണ് പോയത്.
പല സിസിടിവികളും പരിശോധിച്ചെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു. സ്‌ഫോടക വസ്‌തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്‌തമാണ്. മിനിറ്റുകൾക്കുള്ളിൽ സ്‌ഫോടക വസ്‌തു എറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വ്യക്‌തിക്ക് മുമ്പ് ക്രിമിനൽ പശ്‌ചാത്തലം ഉണ്ടാകുമെന്നാണ് പോലീസ് നിഗമനം.
സിറ്റി പോലീസ് കമ്മീഷണർ സ്‌പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്. സ്‌കൂട്ടറിൽ എത്തിയ അജ്‌ഞാതനായ വ്യക്‌തിയുടെ പേരിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ഐപിസി സെക്ഷൻ 436, സ്‍ഫോടക വസ്‌തു നിരോധന നിയമം 3 (എ) എന്നിവ പ്രകാരമാണ് കേസ്. 30ന് രാത്രി 11.24നാണ് എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം ഊർജിതമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Most Read: ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞം; പഞ്ചായത്ത് ഓഫിസുകൾ ഇന്ന് പ്രവർത്തിക്കും