ബെംഗളൂരു: നാല് വയസുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്‌റ്റിൽ. ദന്തഡോക്‌ടറായ സുഷമ ഭരദ്വാജാണ് പിടിയിലായത്. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് കിരണിന്റെ പരാതിയിലാണ് സുഷമയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ബെംഗളൂരു എസ്‌ആർ നഗറിൽ വ്യാഴാഴ്‌ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
സികെസി ഗാർഡനിലെ അപ്പാർട്മെന്റിലെ നാലാം നിലയിലാണ് കിരണും കുടുംബവും താമസിക്കുന്നത്. സുഷമ കുട്ടിയുമായി ബാൽക്കണിയിൽ നിൽക്കുന്നതും പെട്ടെന്ന് താഴേക്കിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടി സംഭവസ്‌ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഇതിനുശേഷം കൈവരിയിൽ കയറിയിരുന്ന സുഷമയെ ബന്ധുക്കളെത്തി ബലംപ്രയോഗിച്ച് താഴെയിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കേൾവിശേഷിയും സംസാരശേഷിയുമില്ലാത്ത കുട്ടിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതുമൂലം കടുത്ത വിഷാദത്തിലായിരുന്ന സുഷമ കുട്ടിയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു ശ്രമമെന്ന് പോലീസ് പറഞ്ഞു. സുഷമയുടെ മാനസിക നിലയെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Most Read: മാസ്‌കും സാനിറ്റൈസറുമില്ലാതെ പുറത്തിറങ്ങേണ്ട; നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ








































