ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ മൂന്ന് ഓഫീസുകൾ കൂടി പോലീസ് സീൽ ചെയ്തു. ഇന്നലെ കോഴിക്കോട് അരവിന്ദ്ഘോഷ് റോഡിലെ പോപ്പുലർ ഫ്രണ്ട് സൗത്ത് ജില്ലാ കമ്മിറ്റി ഓഫിസും പോലീസ് സീൽ ചെയ്തിരുന്നു. അഗ്നി രക്ഷാസേനയുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്തു കയറി പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഈ ഓഫീസ് ചങ്ങല ഉപയോഗിച്ചു പൂട്ടി സീൽ ചെയ്തത്.
ഡെൽഹി ജെയ്ദ് അപ്പാർട്ട്മെന്റിന്റെ താഴത്തെ നില, ജാമിയ നഗറിലെ ഹിലാൽ വീടിന്റെ താഴത്തെ നില, തെഹ്രി മൻസിൽ ജാമിയ എന്നിവ യുഎപിഎ സെക്ഷൻ 8 പ്രകാരമാണ് ഇന്ന് സീൽ ചെയ്തത്. ഈ ഓഫീസുകളിൽ നിന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടത്തിയെന്ന് പോലീസ് പറയുന്നു.
അതേസമയം, ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ മുസ്ലിം സമൂഹത്തെ ഏകോപിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിൽ പ്രതിയാണെന്ന് അവകാശപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പോലീസ് സംഘം അയോദ്ധ്യയിൽ നിന്ന് പിടികൂടി. മുഹമ്മദ് സായിദ് തബ്ലീഗിനെയാണ് അന്വേഷണ സംഘം പുരാനി സബ്സി മാണ്ഡി പ്രദേശത്തുള്ള ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയത്. ഇയാൾ ജമാഅത്തിന്റെ സജീവ അംഗം കൂടിയാണെന്ന് പോലീസ് പറയുന്നു.
ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ മീറ്റിങ്ങുകളും പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കാൻ വേണ്ടി കേരളത്തിൽ എത്തിയിരുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ബികാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അക്രം എന്ന ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെയും പോലീസ് പിടികൂടിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള ‘മിഷന് 2047′ മായി ബന്ധപ്പെട്ട ബ്രോഷറുകൾ, സിഡി, ഐഇഡി കോഴ്സ് മെറ്റീരിയലുകൾ, കണക്കില്‍പ്പെടാത്ത പണം എന്നിവ കണ്ടെടുത്തതായി അന്വേഷണ ഏജൻസികൾ അവകാശപ്പെടുന്നുണ്ട്.
Popular Front: ബന്ധപ്പെട്ട മറ്റു വാർത്തകൾ ഈലിങ്കിൽ വായിക്കാം