ആലപ്പുഴ: സ്രാങ്ക് ലൈസൻസ് നേടിയ സംസ്‌ഥാനത്തെ ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി ചേർത്തല പെരുമ്പളം സ്വദേശിനിയായ എസ് സന്ധ്യ. കേരള ഇൻലാൻഡ് വെസൽ (കെഐവി) റൂൾ 2010 പ്രകാരം നടന്ന സ്രാങ്ക് ടെസ്‌റ്റിലാണ് പെരുമ്പളം തുരത്തേൽ വീട്ടിൽ സന്ധ്യ വിജയിച്ചത്. ബോട്ടുകൾ, ബാർജുകൾ, മറ്റു ജലവാഹനങ്ങൾ എന്നിവ ഓടിക്കാനുള്ള സർട്ടിഫിക്കറ്റാണ് 44-കാരിയായ സന്ധ്യ സ്വന്തമാക്കിയത്.
ബാർജ്, മൽസ്യബന്ധന വെസൽ തുടങ്ങിയ ജലവാഹനങ്ങളിൽ ജോലി ചെയ്യാൻ കെഐവി സ്രാങ്ക് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് അനുവാദമുള്ളത്. ബോട്ടിലെ പരിശീലനത്തിന് ശേഷം നടക്കുന്ന എഴുത്തു പരീക്ഷയിലും ജയിച്ചാൽ മാത്രമേ സ്രാങ്ക് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ലാസ്‌കർ ലൈസൻസ് നേടി കുറഞ്ഞത് രണ്ടുവർഷം ജോലി ചെയ്‌താലേ സ്രാങ്ക് ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ.
സ്‌റ്റിയറിങ് തിരിക്കൽ, ബോട്ട് ഓടിക്കൽ ഉൾപ്പടെ മുഴുവൻ നിയന്ത്രണത്തിനും ചുമതലപ്പെട്ടയാളാണ് സ്രാങ്ക്. തേവര, നെട്ടൂർ, ആലപ്പുഴ തൈക്കാട്ടുശ്ശേരി ഭാഗങ്ങളിൽ പുരവഞ്ചി ഉൾപ്പടെ ഓടിച്ച പരിചയമാണ് സന്ധ്യയെ ഈ നേട്ടത്തിന് അർഹമാക്കിയത്. ആലപ്പുഴ പോർട്ടിൽ നിന്നാണ് സന്ധ്യ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. 226 എച്ച്പി വരെയുള്ള ജലയാനങ്ങൾ ഇനി സന്ധ്യക്ക് കൈകാര്യം ചെയ്യാം.
അതേസമയം, പുരുഷൻമാർ മാത്രം കൈകാര്യം ചെയ്‌തിരുന്ന മേഖലയിലേക്ക് എത്തിപ്പെടാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് സന്ധ്യ പറയുന്നു. ആര് തന്നെ ജോലിക്ക് വിളിച്ചാലും തന്റെ സേവനം ഉറപ്പാക്കുമെന്നും സന്ധ്യ പറഞ്ഞു. വൈക്കം സ്വദേശികളായ പരേതനായ സോമന്റെയും സുലഭയുടെയും മകളാണ് സന്ധ്യ. ഭർത്താവ്: മണി, അങ്കമാലി ഫുഡ് കോർപറേഷൻ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളിയാണ്. മക്കൾ: ഹരിലക്ഷ്‌മി, ഹരികൃഷ്‌ണ.
നിലവിൽ വിഴിഞ്ഞം, തിരുവനന്തപുരം, കൊല്ലം, കൊടുങ്ങല്ലൂർ, ആലപ്പുഴ തുടങ്ങിയ പോർട്ടുകളിൽ കെഐവി പരീക്ഷ നടത്തുന്നുണ്ട്. ബോട്ട് മാസ്‌റ്റർ, ലാസ്‌കർ തുടങ്ങിയ പരീക്ഷകളിൽ മുമ്പത്തേക്കാൾ കൂടുതൽ വനിതകൾ എത്തുന്നുണ്ട്.
Most Read: പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി; അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ