തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി എടുക്കാൻ സർക്കാരിന് വിജിലൻസ് ശുപാർശ. ഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയത്. ആറു മാസത്തിലൊരിക്കൽ ഓഡിറ്റ് നടത്തണമെന്നും വിജിലൻസ് ശുപാർശ ചെയ്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
ദുരിതാശ്വാസ നിധിയിലെ ക്രമക്കേട് നടത്തുന്ന തട്ടിപ്പുകാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ, വിജിലൻസ് ശുപാർശ സർക്കാർ അംഗീകരിക്കാനാണ് സാധ്യത. ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്തുമെന്നും തെറ്റായ ഒരു പ്രവണതയും കടന്നു വരാൻ അനുവദിക്കില്ലെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.
ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർനടപടികൾക്ക് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, ദുരിതാശ്വാസ ഫണ്ടിലേക്കുള്ള അപേക്ഷകളുടെ ആധികാരികത പരിശോധിക്കുന്നതിനായി എല്ലാ കളക്റ്ററേറ്റുകളിലും ഒരു സ്പെഷ്യൽ ടീമിനെ സ്ഥിരമായി ചുമതലപ്പെടുത്തുന്നതിന് സർക്കാരിനോട് ആവശ്യപ്പെടാനും വിജിലൻസ് തീരുമാനിച്ചതായാണ് സൂചന.
കൊല്ലം കളക്റ്ററേറ്റിൽ നടത്തിയ പരിശോധനയിൽ യാതൊരു കേടുപാടും ഇല്ലാത്ത വീടിന്റെ അറ്റകുറ്റപ്പണികൾക്കായി കൊല്ലം ശാസ്താംകോട്ട കാരാളിമുക്ക് സ്വദേശിക്ക് നാല് ലക്ഷം രൂപ അനുവദിച്ചതായി കണ്ടെത്തി. വർക്കലയിൽ ഉദരരോഗത്തിന് ചികിൽസ തേടിയ രോഗിക്ക് ഹൃദ്രോഗത്തിന് പണം നൽകി. കരുനാഗപ്പള്ളി താലൂക്കിൽ 13 പേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് ഒരു ഡോക്ടർ ആണ്. ഒരു കുടുംബത്തിലെ ആറ് പേർക്കും സർട്ടിഫിക്കറ്റ് നൽകി.
പാലക്കാട് ആത്തൂരിൽ 78 അപേക്ഷയിൽ 54 സർട്ടിഫിക്കറ്റും നൽകിയത് ഒരു ആയുർവേദ ഡോക്ടർ ആണെന്നും വിജിലൻസ് കണ്ടെത്തി. സഹായം ലഭിക്കാനായി നൽകിയ 78ൽ 28 അപേക്ഷയിലും ഒരേ ഫോൺ നമ്പർ ആണെന്നും കണ്ടെത്തി. കോഴിക്കോട് സർക്കാർ ഉദ്യോഗസ്ഥന്റെ അമ്മയ്ക്കും ധനസഹായം നൽകി. കോഴിക്കോട് ഒരു പ്രവാസിയുടെ മകന് മൂന്ന് ലക്ഷം ചികിൽസാ സഹായം ലഭിച്ചുവെന്നും വിജിലൻസ് വ്യക്തമാക്കി.
Most Read: ആറ്റുകാൽ പൊങ്കാല; ഭക്ഷ്യസുരക്ഷ ഉറപ്പാക്കും-പരിശോധനക്കായി പ്രത്യേക സംഘം