തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജ്യൂസ് കടകൾ കേന്ദ്രീകരിച്ചു പ്രത്യേക പരിശോധനകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തു ചൂട് വർധിച്ച സാഹചര്യത്തിലാണ് പരിശോധന ഏർപ്പെടുത്തുന്നത്. ജില്ലകളിൽ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
കൂടാതെ, സ്റ്റേറ്റ് ടാസ്ക് ഫൊഴ്സും പരിശോധനകൾ നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ എല്ലാ കടകളിലും പരിശോധനകൾ നടത്തും. അതേസമയം, ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ചുള്ള മറ്റു പരിശോധനകളും തുടരും. ഭക്ഷ്യസുരക്ഷാ ലാബുകളോടൊപ്പം മൊബൈൽ ലാബിന്റെ സേവനങ്ങളും ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ജ്യൂസ് കടകളിൽ ശുദ്ധമായ വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും മന്ത്രി നിർദ്ദേശം നൽകി. ഏറ്റവും അപകടം ആകുന്നത് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തിൽ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാൽ, ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാൻ പാടുള്ളൂ. ആഹാര സാധനങ്ങൾ ചൂടുകാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും, നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
Most Read: ലൈഫ് മിഷൻ; മുഖ്യമന്ത്രി മുഖ്യസൂത്രധാരൻ- രേഖകൾ പുറത്തുവിട്ടു അനിൽ അക്കര