തൃശൂർ: വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ടു മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ലൈഫ് മിഷനിൽ വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്ന് അനിൽ അക്കര പറയുന്നു. ഈ യോഗത്തിന്റെ ലൈഫ് മിഷൻ സിഇഒയുടെ റിപ്പോർട്ടാണ് അനിൽ പുറത്തുവിട്ടത്.
ഇന്ന് ഉച്ചക്ക് 12 മണിക്ക് തൃശൂർ ഡിസിസിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വെച്ചാണ് അനിൽ അക്കര രേഖകൾ പുറത്തുവിട്ടത്. ലൈഫ് മിഷൻ സിഇഒ യുവി ജോസ്, മുൻ മന്ത്രി എസി മൊയ്‌തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ കത്താണ് അനിൽ അക്കര പുറത്തുവിട്ടത്. യോഗത്തിൽ പങ്കെടുത്തത് കോൺസൽ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും പങ്കെടുത്തുവെന്നും വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചുവെന്നും അനിൽ അക്കര ആരോപിക്കുന്നു.
ലൈഫ് മിഷൻ അഴിമതിയുടെ ഗൂഢാലോചനയുടെ തുടക്കം ക്ളിഫ് ഹൗസിൽ നിന്നാണെന്നും മുഖ്യമന്ത്രി മുഖ്യ സൂത്രധാരനാണെന്നും അനിൽ അക്കര ആരോപിച്ചു. അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്‌ഥാന രഹിതമാണെന്ന് അനിൽ അക്കര പറയുന്നു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്‌ട് നിയമലംഘനം, നൂറു ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നാണ് അനിൽ അക്കരയുടെ ആരോപണം.
Most Read: ഷുഹൈബ് വധക്കേസ്; കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് വിഡി സതീശൻ