ന്യൂഡെൽഹി: എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ സർക്കാർ അനുവദിച്ച ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ഏപ്രിൽ 22നകം ലുട്ടിയൻസ് ഡെൽഹിയിലെ ഔദ്യോഗിക ബംഗ്ളാവ് ഒഴിയാൻ രാഹുലിനോട് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2004ൽ ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് രാഹുൽ ഗാന്ധിക്ക് 12 തുഗ്ളക്ക് ലെയ്‌ൻ ബംഗ്ളാവ് അനുവദിച്ചത്.
നിയമം അനുസരിച്ച്, അയോഗ്യനാക്കുന്നതിന്റെ ഉത്തരവിന്റെ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അദ്ദേഹം തന്റെ ഔദ്യോഗിക ബംഗ്ളാവ് ഒഴിയണം. എന്നാൽ, ഇതുസംബന്ധിച്ച് ഇതുവരെ നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് രാഹുലിനോട് അടുത്തുള്ള വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം, രാഹുൽ ഗാന്ധിയെ എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ കോൺഗ്രസ് പ്രതിഷേധം ഇന്നും പ്രതിഷേധം നടത്തി.
എംപിമാർ കറുത്ത വസ്‌ത്രം ധരിച്ചു പാർലമെന്റിൽ എത്തിയാണ് പ്രതിഷേധിച്ചത്. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഈ ആഴ്‌ച നിർണായകമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അപകീർത്തി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്‌ത സൂറത്ത് കോടതി വിധിക്കെതിരെ ഇന്നോ നാളെയോ സെഷൻസ് കോടതിയിൽ കോൺഗ്രസ് അപ്പീൽ നൽകും. രാഹുലിനായി മുതിർന്ന അഭിഭാഷകർ തന്നെ രംഗത്തിറങ്ങും.
Most Read: വിടചൊല്ലി സിനിമാലോകം; ഇന്നസെന്റിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചു