ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം കടുപ്പിച്ചു നാട്ടുകാർ. സിങ്കുകണ്ടതും പൂപ്പാറയിലും ഇന്നും പ്രതിഷേധങ്ങൾ തുടരും. രാപ്പകൽ സമരമാണ് നടക്കുന്നത്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും വീട് നഷ്ടപ്പെട്ടവരുടെയും കുടുംബങ്ങളെ സമരമുഖത്ത് എത്തിച്ചു പ്രതിഷേധം ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം.
അതേസമയം, അരിക്കൊമ്പൻ സിമന്റു പാലത്ത് കുങ്കിയാനകൾക്ക് അടുത്ത് എത്തിയതോടെ സുരക്ഷ കൂട്ടാനുള്ള തീരുമാനത്തിലാണ് വനം വകുപ്പ്. ഇതിനായി കൂടുതൽ വാച്ചർമാരെ ഈ മേഖലയിൽ നിയോഗിക്കും. ഇന്നലെ വൈകിട്ടാണ് കുങ്കിയാനകൾ നിൽക്കുന്ന ഭാഗത്ത് അരിക്കൊമ്പൻ എത്തിയത്. ഹൈക്കോടതി നിർദ്ദേശിച്ച വിദഗ്ധ സംഘത്തിലെ നാലുപേർ നാളെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ സന്ദർശനം നടത്തും.
അരിക്കൊമ്പൻ ദൗത്യം ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ വിദഗ്ധ സമിതി റിപ്പോർട്ടിലാണ് നാട്ടുകാരുടെ പ്രതീക്ഷ. കാട്ടാന അരിക്കൊമ്പനെ പിടിക്കാൻ അനുമതി ഇല്ലെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാൻ മാത്രം മയക്കുവെടി വെക്കാം. ജനസുരക്ഷയ്ക്കായി കുങ്കിയാനകളും വനംവകുപ്പ് ഉദ്യോഗസ്ഥരും മേഖലയിൽ തുടരണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
Most Read: കോവിഡ് കേസുകളിലെ വർധന; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്