കോഴിക്കോട്: ഏലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. സംഭവത്തെ കുറിച്ച് എൻഐഎയും അന്വേഷിക്കും. കേന്ദ്ര റെയിൽവേ മന്ത്രാലയവും വിവരം തേടും. ട്രെയിൻ യാത്രക്കിടെ യുവാവ് കോച്ചിൽ പെട്രോൾ ഒഴിച്ച് തീയിട്ട സംഭവം ആസൂത്രിതമാണെന്നാണ് പോലീസ് നിഗമനം. ഭീകരവാദ, മാവോയിസ്റ്റ് ബന്ധവും പോലീസ് പരിശോധിക്കുന്നുണ്ട്.
തീവ്രവാദ സ്ക്വാഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക്, ഫിംഗർ പ്രിന്റ് പരിശോധന പൂർത്തിയായി. ഉത്തർപ്രദേശ് സ്വദേശിയാണ് അക്രമിയെന്നാണ് പ്രാഥമിക നിഗമനം. എലത്തൂർ റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ അക്രമിയുടെ ബാഗ് കണ്ടെത്തി. ബാഗിൽ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈൽ ഫോണും വസ്ത്രങ്ങളും അടങ്ങിയിട്ടുണ്ട്. ലഘുലേഖകളിൽ ഇംഗ്ളീഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്.
മലയാളത്തിലുള്ള എഴുത്തുകളൊന്നും ഇല്ല. സ്ഥല പേരുകളാണ് കുറിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ സ്ഥല പേരുകളും ബുക്കിലുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിൻകീഴ്, കന്യാകുമാരി തുടങ്ങി പേരുകളാണ് ഉള്ളത്. ഡെൽഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. പല കണക്കുകളും കുറിച്ചിട്ടുണ്ട്. പല തീയതികളും റെയിൽവേ സ്റ്റേഷനുകളുടെ പേരുമുണ്ട്.
ബാഗുകളിൽ നിന്ന് മൊബൈൽ ഫോൺ, കണ്ണട, പേഴ്സ്, ബ്രൗൺ നിറമുള്ള ടീഷർട്ട്, ഒരു ട്രാക്ക് പാന്റ്, ഓവർകോട്ട്, ടിഫിൻ ബോക്സ്, പേന, ഒരുകുപ്പി പെട്രോൾ, ഒരു സ്റ്റിക്കി നോട്ട്, കുറച്ചു ആണികൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. അതിനിടെ, പ്രതിയെ കുറിച്ച് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്നയാൾ ട്രെയിൻ നിർത്തിയ ശേഷം റോഡിലേക്ക് ഇറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിലേക്ക് കയറി പോകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. നേരത്തെ തന്നെ ഇയാളെ കാത്ത് ബൈക്കവിടെ ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
അന്വേഷണത്തിൽ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. ചുവന്ന ഷർട്ടും തൊപ്പിയും വെച്ചയാളാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എലത്തൂർ സ്റ്റേഷൻ വിട്ടു മുന്നോട്ട് നീങ്ങിയതോടെ കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
ട്രയിനിലെ ഡി2 കോച്ചിൽ നിന്ന് ഡിവിഷൻ കോച്ചിലേക്ക് രണ്ടുകുപ്പി പെട്രോളുമായി അക്രമിയെത്തി. കോച്ചിൽ തിരക്ക് കുറവായിരുന്നു. അക്രമി എല്ലാവരുടെയും ദേഹത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം പെട്ടെന്ന് തന്നെ തീ ഇടുകയായിരുന്നു. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പടെ ഒമ്പത് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് പുലർച്ചെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ നൗഫിക്, റഹ്മത്ത്, ഇവരുടെ സഹോദരിയുടെ മകൾ രണ്ടുവയസുകാരിയായ സഹറ എന്നിവരുടെ മൃതദേഹമാണ് ട്രാക്കിൽ നിന്ന് ലഭിച്ചത്. ഇവർ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി ട്രെയിനിൽ നിന്ന് ചാടിയതാകാമെന്നാണ് നിഗമനം.
Most Read: മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും