ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും. സൂറത്ത് സെഷൻ കോടതിയിൽ നേരിട്ട് ഹാജരായാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകുക. മൂന്ന് സംസ്‌ഥാന മുഖ്യമന്ത്രിമാരോടും മുതിർന്ന നേതാക്കളോടും രാഹുലിനൊപ്പം പോകാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി വിധി വന്നു 12ആം ദിവസമാണ് രാഹുൽ അപ്പീൽ സമർപ്പിക്കുന്നത്. ശിക്ഷാ വിധിയിൽ പാളിച്ച ഉണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെടും. മനു അഭിഷേക് സിഗ്‌വി, പി ചിദംബരം, സൽമാൻ ഖുർഷിദ് അടങ്ങുന്ന പാർട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്‌ധ സംഘമാണ് രാഹുലിന് വേണ്ടി അപ്പീൽ തയ്യാറാക്കിയത്.
കോലാർ പ്രസംഗത്തിൽ മോദിയെന്ന് പേരിലുള്ളവരെ അപമാനിച്ചുവെന്ന പരാതിയിൽ കഴിഞ്ഞ മാസം 23ന് ആണ് രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ടു വർഷം തടവും 10,000 രൂപ പിഴയും വിധിച്ച കോടതി അപ്പീൽ നൽകാൻ ഒരു മാസത്തെ സാവകാശവും നൽകിയിരുന്നു.
കോടതി വിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്‌സഭാ അംഗത്വവും റദ്ദാക്കിയിരുന്നു. കുറ്റവും ശിക്ഷയും സ്‌റ്റേ ചെയ്‌താൽ രാഹുൽ ഗാന്ധിക്ക് അത് വലിയ ആശ്വാസമാകും. ഇതോടെ പാർലമെന്റ് അംഗത്തിലെ അയോഗ്യതയും നീങ്ങും. എന്നാൽ, പാറ്റ്ന, ഹരിദ്വാർ എന്നിവിടങ്ങളിൽ അടക്കം മറ്റു കോടതികളിലും മാനനഷ്‌ടക്കേസുകൾ നിലനിൽക്കുന്നതിനാൽ വിധിക്ക് സ്‌റ്റേ ലഭിക്കുമോയെന്നാണ് ആശങ്ക.
Most Read: കോവിഡ് വ്യാപനം; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ