മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. മരിച്ച റിദാൻ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന ഷാൻ മുഹമ്മദ് ആണ് അറസ്‌റ്റിൽ ആയത്. വെടി വെക്കാൻ ഉപയോഗിച്ച തോക്ക് ഉൾപ്പെടെ കണ്ടെത്താൻ ഇന്ന് തെളിവെടുപ്പ് നടക്കും.
എടവണ്ണയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ റിദാൻ ബാസിത്തിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എടവണ്ണ ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്‌ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മൂന്നിടത്ത് വെടിയേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. നെഞ്ചിലടക്കം മൂന്നിടത്താണ് വെടിയേറ്റത്. തലയ്‌ക്ക് പിന്നിൽ അടിയേറ്റുണ്ടായ പരിക്കും കണ്ടെത്തി. ശരീരത്തിൽ മുറിവുകളും വസ്‍ത്രത്തിൽ രക്‌തപ്പാടുകളും ഉണ്ടായിരുന്നു.
യുവാവിന്റേത് കൊലപാതകമെന്ന് പോലീസ് പ്രാഥമിക നിഗമനത്തിൽ എത്തിയിരുന്നു. യുവാവ് നേരത്തെ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായിരുന്നു. ലഹരിമരുന്ന് സംഘങ്ങളെയും സ്വര്‍ണക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ചുമാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് വിവരം.
Read Also: ഇന്തോനേഷ്യയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്