തിരുവനന്തപുരം: കാരുണ്യ ആരോഗ്യപദ്ധതി കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിൽ, ഒക്ടോബർ ഒന്ന് മുതൽ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന നിലപാടിൽ ഉറച്ചു സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ. 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷാ പദ്ധതിയിലാണ് പ്രതിസന്ധി.
കുടിശികയായി കിട്ടാനുള്ള 300 കോടി അനുവദിക്കാത്തതിൽ പ്രതിഷേധിച്ചു ഒക്ടോബർ ഒന്ന് മുതൽ പിൻമാറാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ തീരുമാനിച്ചിരുന്നു. മിക്ക ആശുപത്രികൾക്കും ഒരു വർഷം മുതൽ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്.
14 കോടി രൂപ കുടിശിക കിട്ടാത്തതിനാൽ ഈ മാസം 26 മുതൽ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന അറിയിപ്പ് ബോർഡ് മലപ്പുറം പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ചു കഴിഞ്ഞു. തീരുമാനത്തിൽ നിന്ന് പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പിൻമാറാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി 104 കോടി രൂപ അനുവദിച്ചിരുന്നു.
എന്നാൽ, കുടിശിക മുഴുവൻ തീർക്കാതെ തീരുമാനങ്ങളിൽ പുനരാലോചന ഇല്ലെന്ന് കെപിഎച്ച്എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പടെ പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് അസോസിയേഷന്റെ ആക്ഷേപം. സർക്കാർ ആശുപത്രികൾക്കും 200 കോടി രൂപയുടെ കുടിശികയുണ്ട്. എന്നാൽ, കേന്ദ്ര വിഹിതം കിട്ടാത്തത് മുതൽ, സഹായം കിട്ടുന്നവരുടെ എണ്ണം കൂടിയത് വരെയുള്ള കാരണങ്ങളാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
Most Read| സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം; സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന