തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷ സ്‌ഥാനം നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് നിയമനം നടത്തിയതെന്നാണ് അഭ്യൂഹങ്ങൾ. നിയമനത്തെ കുറിച്ച് പാർട്ടി കേന്ദ്ര നേതൃത്വം മുൻകൂട്ടി അറിയിക്കാത്തതിനാൽ സുരേഷ് ഗോപിക്ക് അമർഷമുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
ചാനൽ സ്‌ക്രാേളുകളിലൂടേയാണ് നിയമനം സംബന്ധിച്ച വിവരം സുരേഷ് ഗോപി അറിഞ്ഞത്. ഇതിലുള്ള അമർഷം ബിജെപി കേന്ദ്ര നേതൃത്വത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹം നേരിട്ട് അറിയിച്ചേക്കും. അടുത്ത ദിവസം തന്നെ സുരേഷ് ഗോപി ഇരുവരെയും നേരിട്ട് കാണുമെന്നാണ് വിവരം. ഒക്‌ടോബർ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പദയാത്ര ഉൾപ്പടെ തീരുമാനിച്ചു തൃശൂരിൽ സജീവ രാഷ്‌ട്രീയ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അദ്ദേഹത്തിന് പുതിയ സ്‌ഥാനം നൽകിയത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് സുരേഷ് ഗോപി വീണ്ടും മൽസരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്‌തമായിരുന്നു. എന്നാൽ, നിയമനം മൂന്ന് വർഷത്തേക്കാണ് എന്നതിനാൽ ലോക്‌സഭയിലേക്ക് മൽസരിക്കാൻ സുരേഷ് ഗോപിക്ക് സാധിക്കില്ല. പാർട്ടിക്കുള്ളിലെ പടലപ്പിണക്കമാണ് തിരഞ്ഞെടുപ്പ് അടുത്തിയിരിക്കെ സുരേഷ് ഗോപിക്ക് പുതിയ നിയമനം നൽകിയതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
അതേസമയം, ഇക്കാര്യത്തിൽ സുരേഷ് ഗോപി പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. സജീവ രാഷ്‌ട്രീയ ഇടപെടലുകളുമായി മുന്നോട്ട് പോകുമ്പോൾ രാഷ്‌ട്രീയ ബന്ധമില്ലാത്ത സ്‌ഥാനത്ത് നിയമിച്ചത് എന്തിനാണെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികൾ ചോദിക്കുന്നത്. കൊൽക്കത്ത ആസ്‌ഥാനമായുള്ള സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രസിഡണ്ടായും ഭരണസമിതി ചെയർമാനായും കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയെ കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്‌തത്. കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ എക്‌സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
Most Read| വനിതാ സംവരണ ബിൽ; സംസ്‌ഥാനങ്ങളുടെ അനുമതി വേണ്ട- ഉടൻ രാഷ്‌ട്രപതിക്ക് അയക്കും