ന്യൂഡെൽഹി: വനിതാ സംവരണ ബിൽ രാജ്യസഭയും പാസാക്കി. 11 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ഇന്നലെ രാത്രി ഏറെ വൈകിയാണ് ബിൽ രാജ്യസഭയിൽ പാസായത്. 215 പേരാണ് ബില്ലിനെ അനുകൂലിച്ചത്. ആരും എതിർത്തില്ല. പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ ബിൽ ഉടൻ രാഷ്‌ട്രപതിക്ക് അയക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ബില്ലിൽ സംസ്‌ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.
അതേസമയം, എല്ലാ രാഷ്‌ട്രീയ പാർട്ടികളും ബില്ലിനെ അനുകൂലിച്ചത് സ്‌ത്രീ ശാക്‌തീകരണത്തിന് ഊർജമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. രാജ്‌ജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണിത്. എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും, പിന്തുണച്ച് വോട്ട് ചെയ്‌ത എംപിമാർക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, വനിതാ വോട്ടർമാർക്കിടയിലേക്ക് ഇറങ്ങി ബില്ല് വിശദീകരിക്കാൻ ബിജെപി നേതാക്കൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി.
സംവരണം ഉടൻ നടപ്പിലാക്കുക, ഒബിസി വിഭാഗങ്ങൾക്ക് സംവരണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തിയാണ് പ്രതിപക്ഷം വനിതാ ബില്ലിനെ പിന്തുണച്ചത്. പകുതി സംസ്‌ഥാന നിയമസഭകൾ അംഗീകരിച്ചു പ്രമേയം പാസാക്കുകയും രാഷ്‌ട്രപതി വിജ്‌ഞാപനമിറക്കുകയും ചെയ്യുന്നതോടെ ബിൽ നിയമമാകും.
11 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിൽ രാജ്യസഭാ പാസാക്കിയത്. ലോക്‌സഭകളിലെയും സംസ്‌ഥാന നിയമസഭകളിലെയും സീറ്റുകളിൽ 33 ശതമാനം വനിതകൾക്കായി സംവരണം ചെയ്യുന്ന ബിൽ ഉടൻ നടപ്പിലാക്കണമെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ ഇന്ത്യ മുന്നണി കക്ഷികളും ബിആർഎസും ആവശ്യപ്പെട്ടു. എന്നാൽ, ജനസംഖ്യാ കണക്കെടുപ്പിനും മണ്ഡല പുനർനിർണയത്തിനും ശേഷം 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാത്രമേ നിയമം നടപ്പിലാക്കാൻ സാധിക്കൂവെന്ന് ബിജെപി ദേശീയ അധ്യക്ഷനും പാർട്ടി എംപിയുമായ ജെപി നദ്ദ വ്യക്‌തമാക്കി.
എന്നാൽ, ആറ് വർഷത്തിന് ശേഷം നടപ്പിലാക്കാനായിരുന്നുവെങ്കിൽ പിന്നെന്തിനാണ് ധൃതിപിടിച്ചു പ്രത്യേക സമ്മേളനം വിളിച്ചതെന്ന് കെസി വേണുഗോപാൽ ചോദിച്ചു. ഭക്ഷണം വിളമ്പിയ ശേഷം 2029ൽ കഴിക്കാമെന്ന് പറയുന്നത് പോലെയാണ് കേന്ദ്ര സർക്കാർ പെരുമാറുന്നതെന്നും പ്രതിപക്ഷം പരിഹസിച്ചു.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!