തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര വീഴ്ച. ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് രോഗിക്ക് മരുന്ന് മാറി നൽകി. വാതത്തിനുള്ള മരുന്നിന് പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നൽകിയത്. കഴിഞ്ഞ ഓഗസ്റ്റ് 22നാണ് എൻട്രൻസ് കോച്ചിങ്ങിനു പഠിക്കുന്ന 18 വയസുകാരി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാതരോഗത്തിന് ചികിൽസ തേടിയത്. ഒപിയിൽ ഡോക്ടറെ കാണുകയും ചെയ്തിരുന്നു.
തുടർന്ന് ഡോക്ടർ നൽകിയ മരുന്നിന് പകരം ഫാർമസിയിൽ നിന്ന് നൽകിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴായിരുന്നു മരുന്ന് മാറിയ വിവരമറിയുന്നത്. 45 ദിവസത്തോളമാണ് പെൺകുട്ടി ഫാർമസിയിൽ നിന്ന് നൽകിയ മരുന്ന് കഴിച്ചത്. തുടർന്ന് ഗുരുതരമായ സന്ധിവേദനയും ശർദ്ദിയുമടക്കം ഉണ്ടാവുകയും ചെയ്തു.
ഞരമ്പുകളിൽ നിന്നടക്കം രക്തം പൊട്ടിയൊലിക്കുന്ന അവസ്ഥയുണ്ടായതോടെ ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് വിദഗ്ധ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് മരുന്ന് മാറിനൽകിയ വിവരം പുറത്തറിയുന്നത്. സംഭവത്തിൽ അടിയന്തിരമായ ഇടപെടൽ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിലും പരാതി നൽകിയിട്ടുണ്ട്.
Most Read| അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും