ന്യൂഡെൽഹി: അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. മധ്യപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന് ഉച്ചക്ക് 12 മണിക്ക് നടക്കും. നവംബർ രണ്ടാം വാരത്തിനും ഡിസംബർ ആദ്യവാരത്തിനും ഇടയിൽ വോട്ടെടുപ്പ് നടക്കാനാണ് നീക്കം.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്‌ഥാനങ്ങളിൽ രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ നിലവിൽ കോൺഗ്രസാണ് അധികാരത്തിലുള്ളത്. മധ്യപ്രദേശിൽ ബിജെപിയും തെലങ്കാനയിൽ കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്‌ട്രസമിതിയുമാണ് അധികാരത്തിലുള്ളത്. മിസോറാമിൽ ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) സർക്കാരാണ് നിലവിൽ ഭരിക്കുന്നത്.
മിസോറാമിലെ നിയമസഭയുടെ കാലാവധി ഈ വർഷം ഡിസംബർ 17ന് അവസാനിക്കും. തെലങ്കാന, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത വർഷം ജനുവരിയോടെയും അവസാനിക്കും. 2018ൽ നടന്നതുപോലെ രാജസ്‌ഥാൻ, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിൽ ഒറ്റഘട്ടമായും ഛത്തീസ്‌ഗഡിൽ രണ്ടു ഘട്ടങ്ങളിലുമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. അഞ്ചു സംസ്‌ഥാനത്തും വോട്ടെണ്ണൽ ഒന്നിച്ചായിരിക്കും നടക്കുക.
നിയമസഭാ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് ബിജെപിയും കോൺഗ്രസും അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ നോക്കികാണുന്നത്. ബിജെപി-കോൺഗ്രസ് നേർക്കുനേർ പോരാട്ടം കൂടിയാണ് നടക്കാനിരിക്കുന്നത്. അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡെൽഹിയിൽ ചേരുന്നുണ്ട്. ജാതി സെൻസസ് തിരഞ്ഞെടുപ്പിൽ മുഖ്യ അജണ്ടയാക്കാനാണ് കോൺഗ്രസ് തീരുമാനം.
Most Read| സമസ്‌ത നേതാവിന്റെ സ്‌ത്രീവിരുദ്ധ പരാമർശം; തട്ടം ഊരി പ്രതിഷേധിച്ചു വിപി സുഹറ