ബെയ്ജിങ്: ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടുമൊരു പകർച്ചവ്യാധി കൂടി. കുട്ടികളിൽ പടർന്നു പിടിക്കുന്ന നിഗൂഢമായ ന്യുമോണിയ ആണ് പുതിയ വില്ലൻ. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് പൂർണമായും കരകയറുന്നതിന് മുന്നേയാണ് വീണ്ടും മറ്റൊരു പകർച്ചവ്യാധി കൂടി ചൈനയെ വിഴുങ്ങുന്നത്. കൊവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകൾക്ക് സമാനമായി, ന്യുമോണിയ ബാധിതരെ കൊണ്ട് ചൈനയിലെ ആശുപത്രികൾ നിറയുകയാണെന്നാണ് റിപ്പോർട്ടുകൾ.
അജ്ഞാത ന്യുമോണിയ കുട്ടികളിലാണ് പടർന്നു പിടിക്കുന്നത്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്കൂൾ കുട്ടികളിൽ രോഗം കണ്ടുതുടങ്ങിയത്. ഒട്ടും താമസിയാതെ രോഗം കുട്ടികളിൽ പടർന്നുപിടിച്ചു. മിക്ക സ്കൂളുകളും അടച്ചുപൂട്ടി. ആശുപത്രികൾ കുട്ടികളെ കൊണ്ട് നിറഞ്ഞു. രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, പനി എന്നിവയുൾപ്പടെയുള്ള അസാധാരണ ലക്ഷണങ്ങളുണ്ട്.
എന്നാൽ, സാധാരണ ചുമ ഉൾപ്പടെ പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ കാണുന്നുമില്ല. ചൈനയിലെ ആരോഗ്യ വിദഗ്ധർ രോഗത്തെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. രോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന ചൈനയിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. രോഗവ്യാപനം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകിയിട്ടുണ്ട്.
ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന പകർച്ച വ്യാധികൾ നിരീക്ഷിക്കുന്ന പ്ളാറ്റുഫോമായ പ്രോമെഡ് കുട്ടികളിൽ ബാധിക്കുന്ന ന്യുമോണിയയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2019 ഡിസംബറിൽ കൊവിഡിനെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയതും പ്രോമെഡ് ആണ്.
‘കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായി പടരുന്നു. ഈ വ്യാപനം എപ്പോൾ ആരംഭിച്ചുവെന്ന് വ്യക്തമല്ല. ഇത്രയധികം കുട്ടികളിൽ ഇത്ര പെട്ടെന്ന് ബാധിക്കപ്പെടുന്നത് അസാധാരണമായിരിക്കും. മുതിർന്നവരെ ആരെയെങ്കിലും രോഗം ബാധിച്ചതായി സൂചനയില്ല’- പ്രോമെഡ് വ്യക്തമാക്കി. എന്നാൽ, ഇതൊരു മഹാമാരി ആകുമോയെന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും പ്രോമെഡ് കൂട്ടിച്ചേർത്തു.
Most Read| സ്ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം