ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം അവസാന മണിക്കൂറുകളിൽ. കുഴലിനുള്ളിലൂടെ നിരങ്ങി നീങ്ങിയ ദുരന്തനിവാരണ സേനാ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പുപാളി അറത്തുമാറ്റാനുള്ള ശ്രമം തുടരുകയാണ്. അതിനു ശേഷം വീണ്ടും കുഴലിട്ടു തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം.
വരും മണിക്കൂറുകളിൽ ശുഭകരമായ വാർത്ത കേൾക്കാനായി കാതോർത്തിരിക്കുകയാണ് രാജ്യം. എന്നാൽ, സ്‌റ്റിൽ പൈപ്പ് മുറിച്ചു മാറ്റാനുള്ള സമയം നീണ്ടാൽ ലക്ഷ്യദൗത്യവും നീളും. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള കുഴൽ ആറുമീറ്റർ അടുത്തുവരെ എത്തിച്ചിട്ടുണ്ട്. ആറു മീറ്റർ നീളമുള്ള ഒമ്പത് കുഴലുകൾ വെൽഡ് ചെയ്‌ത് ചേർത്താണ് അവശിഷ്‌ടങ്ങൾക്കിടയിലൂടെ ഉള്ളിലെത്തിച്ചത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ എത്തുംവിധം കുഴൽ തൊഴിലാളികൾക്ക് അരികിലേക്ക് നീങ്ങിയെങ്കിലും ഇരുമ്പു പാളിയിൽ തട്ടി അവസാന നിമിഷം നിൽക്കുകയായിരുന്നു. രാജ്യം ഇന്നുവരെ കണ്ട ഏറ്റവും വലിയ സാഹസികവും ദുഷ്‌കരവുമായ രക്ഷാദൗത്യമാണ് 12ആം ദിനം വിജയത്തിന്റെ തൊട്ടടുത്തെത്തി നിൽക്കുന്നത്. കുഴലുകളിലൂടെ അവശിഷ്‌ടങ്ങൾള്ള അപ്പുറമെത്തിയ ശേഷം സ്ട്രെച്ചറിൽ കിടത്തി തൊഴിലാളികളെ പുറത്തെത്തിക്കുകയാണ് ലക്ഷ്യം. എന്നാൽ, അതിന്റെ ആവശ്യമില്ലെന്നും കുഴലെത്തിയാൽ സ്വയം നീങ്ങിനിരങ്ങി വരാമെന്നും തൊഴിലാളികൾ അറിയിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘം തുരങ്കത്തിന് പുറത്ത് സജ്‌ജമായിട്ടുണ്ട്. വലിയ പ്രശ്‌നങ്ങൾ ഇല്ലാത്തവരെ ജില്ലാ ആശുപത്രിയിൽ കാണിച്ച ശേഷം വീട്ടിലേക്ക് പോകാൻ അനുവദിക്കും. എന്നാൽ, ആരോഗ്യപ്രശ്‌നങ്ങൾ പ്രകടിപ്പിക്കുന്നവരെ ഹെലികോപ്‌ടർ മാർഗം ഡെൽഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. അതിനായി, തുരങ്കത്തിന് സമീപത്തായി ഹെലിപാഡും സജ്‌ജമാക്കിയിട്ടുണ്ട്.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം