തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഡോ.റുവൈസിന്റെ പിതാവ് ഒളിവിലെന്ന് പോലീസ്. കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിലാണ്. പോലീസ് കഴിഞ്ഞ ദിവസം ബന്ധുക്കളുടെ വീടുകളിൽ ഉൾപ്പടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. റുവൈസിന്റെ പിതാവ് സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹ്നയുടെ അമ്മയുടെ മൊഴി.
ഇതേത്തുടർന്നാണ് റുവൈസിന്റെ പിതാവിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പോലീസ് നീക്കം നടത്തുന്നത്. അതേസമയം, റുവൈസിനെ തിങ്കളാഴ്ച അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അവസാന നിമിഷമാണ് റുവൈസും കുടുംബവും വിവാഹത്തിൽ നിന്ന് പിൻമാറിയതെന്നാണ് വിവരം. വിവാഹത്തിന് മുന്നോടിയായി ഇരു കുടുംബങ്ങളിലേക്കും ബന്ധുക്കൾ പോയിരുന്നു. വിവാഹ തീയതി ഉൾപ്പടെ ചർച്ചയും ചെയ്തിരുന്നു.
ബന്ധത്തിൽ നിന്നും പിൻമാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചു ഷഹ്ന തിങ്കളാഴ്ച രാവിലെയാണ് റുവൈസിന് വാട്സ് ആപ് സന്ദേശം അയക്കുന്നത്. ഷഹ്ന ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ ഒമ്പത് മണിയോടെ റുവൈസ് ഷഹ്നയുടെ നമ്പർ ബ്ളോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹ്നയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് ഷഹ്നയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read| ‘അനിശ്ചിത കാലത്തേക്ക് ഒരാളെ തടവിൽ വെക്കാനാവില്ല’; ഇഡിയോട് സുപ്രീം കോടതി