തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശിക അനുവദിച്ചു സർക്കാർ ഉത്തരവിറക്കി. നിലവിൽ അഞ്ചുമാസത്തെ പെൻഷൻ കുടിശികയാണ്. ഇതിൽ ഓഗസ്റ്റ് മാസത്തിലെ പെൻഷനാണ് നൽകാൻ തീരുമാനമായതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്മസിന് മുൻപ് ഗുണഭോക്താക്കൾക്ക് എത്തിക്കും വിധം ക്രമീകരണം നടത്താനാണ് ധനവകുപ്പിന്റെ നിർദ്ദേശം.
പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴിയും തുക ലഭിക്കും. 900 കോടിയോളം തുകയാണ് ഇതിനായി മാറ്റിവെക്കുന്നത്. ഈ മാസത്തെ കൂടി ചേർത്താൽ അഞ്ചു മാസത്തെ കുടിശിക ആയിരുന്നു ക്ഷേമ പെൻഷൻ വിതരണത്തിൽ നിലവിൽ ഉണ്ടായിരുന്നത്.
കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത 3140 രൂപ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ നടപടി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഇതോടെ, 2000 രൂപയുടെ കടപത്രം അടിയന്തിരമായി ഇറക്കാൻ ധനവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. രണ്ടു മാസത്തെ പെൻഷൻ നൽകാനായേക്കുമെന്ന് കരുതിയിരുന്നെങ്കിലും മറ്റു അത്യാവശ്യ ചിലവുകൾക്ക് കണ്ടത്തേണ്ട തുക കൂടി കണക്കിലെടുത്താണ് ഒരു മാസത്തെ മാത്രം കുടിശിക നൽകാൻ തീരുമാനിച്ചത്.
അതേസമയം, ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാരുകൾ 57,400 കോടിയോളം രൂപ ക്ഷേമ പെൻഷനായി വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. രണ്ടാം പിണറായി സർക്കാർ 23,000 കോടിയോളം രൂപ നൽകി. 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റ ബേസിലുള്ളത്. മസ്റ്ററിങ് ചെയ്തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കുന്നുണ്ട്. മറ്റുള്ളവർക്ക് മസ്റ്ററിങ് പൂർത്തിയാക്കുന്ന മാസം തന്നെ പെൻഷൻ ലഭിക്കും.
Vanitha Varthakal| മാതൃയാനം പദ്ധതി; പ്രസവശേഷം അമ്മയും കുഞ്ഞും ഇനി സുരക്ഷിതമായി വീട്ടിലേക്ക്