റിയാദ്: സൗദി അറേബ്യയിൽ സെയിൽസ്, പർച്ചേഴ്‌സിംഗ് തുടങ്ങി വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻകൂട്ടി നിശ്‌ചയിച്ച സമയപരിധി ഇന്നലെ അവസാനിച്ചു. അന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നെന്നും, ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
സെൽസുമായി ബന്ധപ്പെട്ട തസ്‌തികകളിൽ സ്വദേശിവൽക്കരണം 15 ശതമാനം വർധിപ്പിക്കുന്നതാണ് പുതിയ നടപടി. രാജ്യത്തെ സ്വദേശി യുവതീ-യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്. പ്രോജക്‌ട് മാനേജ്‌മെന്റ് തൊഴിലുകൾ, പർച്ചേഴ്‌സിംഗ്, സെയിൽസ്, കാർഗോ സർവീസ്, ലേഡീസ് ടൈലറിംഗ്, ഡക്കറേഷൻ വർക്കുകൾ തുടങ്ങിയ മേഖലകളിലാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്.
സെയിൽസ് മേഖലയിൽ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള മുഴുവൻ സ്‌ഥാപനങ്ങൾക്കും തീരുമാനം ബാധകമാകും. രണ്ടു ഘട്ടങ്ങളിലായാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുക. ഒന്നാം ഘട്ടത്തിൽ 35 ശതമാനവും രണ്ടാം ഘട്ടത്തിൽ 40 ശതമാനവും വരും. മൂന്നോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്‌ഥാപനങ്ങളിലെ 50 ശതമാനം പർച്ചേഴ്‌സിംഗ് തൊഴിലുകളും അഞ്ചോ അതിൽ കൂടുതൽ ആളുകളോ ജോലി ചെയ്യുന്ന സ്‌ഥാപനങ്ങളിലെ 15 ശതമാനം സെയിൽസ് ജോലികളും സ്വദേശിവൽക്കരിക്കും.
പർച്ചേഴ്‌സ് മാനേജർ സെയിൽസ് എക്‌സിക്യൂട്ടീവ്, കോണ്ടാക്‌ട് മാനേജർ, ട്രേഡ് മാർക്ക്, ടെൻഡർ എക്‌സിക്യൂട്ടീവ്, കസ്‌റ്റമർ മാനേജർ, സെയിൽസ് മാനേജർ, ഫോട്ടോസ്‌റ്റാറ്റ് ഉപകരണങ്ങളുടെ സെയിൽസ്, മൊത്ത ചില്ലറ വിൽപ്പന മാനേജർ, സെയിൽസ് കൊമേഴ്‌സ്യൽ സ്‌പെഷ്യലിസ്‌റ്റുകൾ തുടങ്ങിയവയും സ്വദേശിവൽക്കരണത്തിന്റെ പരിധിയിൽ വരും. പരസ്യം, മെഡിക്കൽ എക്യുപ്‌മെന്റ് മേഖലയിലെ സെയിൽസ് മേഖലയിൽ 80 ശതമാനവും ആർട്ട് ആൻഡ് എഞ്ചിനിയറിങ്ങിൽ 50 ശതമാനവും സൗദി വൽക്കരണം നടപ്പിലാക്കും.
Kauthukam| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്