പട്ന: ബിഹാറിൽ എൻഡിഎ സഖ്യവുമായി വീണ്ടും കൂടിച്ചേർന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പുതിയ നീക്കവുമായി നിതീഷ് കുമാർ. ആർജെഡിക്ക് എതിരേയാണ് ആദ്യ നീക്കം. അർജെഡിയുടെ നിയമസഭാ സ്പീക്കർ അവധ് ബിഹാരി ചൗധരിയെ പുറത്താക്കാൻ അവിശ്വാസ പ്രമേയ നോട്ടീസ് എൻഡിഎക്ക് നൽകി.
എൻഡിഎ സഖ്യത്തിലുള്ള ബിജെപി നേതാക്കളായ നന്ദ് കിഷോർ യാദവ്, തർക്കിഷോർ പ്രസാദ്, എച്ച്എഎം പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി, ജെഡിയുവിന്റെ വിനയ് കുമാർ ചൗധരി, രത്നേഷ് സാദ മറ്റു എംഎൽഎമാർ എന്നിവരാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.
ജെഡിയു- ആർജെഡി- കോൺഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി പദം രാജിവെച്ചു ഇന്നലെ വൈകിട്ടോടെയാണ് നിതീഷ് കുമാർ വീണ്ടും എൻഡിഎ സഖ്യത്തിനൊപ്പം ചേർന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഇതോടെ ജെഡിയു, ബിജെപി, എച്ച്എഎം എന്നിവയിലെ എംഎൽഎമാരും ഒരു സ്വതന്ത്രനുമടക്കം 128 പേരുടെ പിന്തുണ ഉറപ്പാക്കി. നിതീഷ് അടക്കം ഒമ്പത് പേരടങ്ങുന്ന മന്ത്രിസഭയാണ് അധികാരമേറ്റത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി, മുൻ പ്രതിപക്ഷ നേതാവ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായി അധികാരമേറ്റു. ഇവർക്ക് പുറമെ ബിജെപി എംഎൽഎ പ്രേംകുമാർ, ജെഡിയു എംഎൽഎമാരായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവൺ കുമാർ, എച്ച്എഎം അധ്യക്ഷൻ സന്തോഷ് കുമാർ സുമൻ, സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിങ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇത് ഒമ്പതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്.
Most Read| ചിന്നക്കനാലിലെ ഭൂമി കൈയ്യേറ്റം; മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ കേസെടുത്തു