തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപവരെ വർധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധവുമുണ്ട്. 60,232 പേർക്കാണ് വേതന വർധനവ് ലഭിക്കുക.
നിലവിൽ അങ്കണവാടി പ്രവർത്തകർക്ക് പ്രതിയമസം 12,000 രൂപയും ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് ലഭിക്കുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും. ഇരു വിഭാഗങ്ങളിലുമായി 44, 737 പേർക്ക് വേതനത്തിൽ 1000 രൂപ അധികം ലഭിക്കും. 15,495 പേർക്ക് 500 രൂപ വർധനവുണ്ടാകും. സംസ്‌ഥാനത്ത് 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികൾ പ്രവർത്തിക്കുന്നുണ്ട്.
അതേസമയം, സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിൽ തുണി നെയ്‌ത് നൽകിയ കൈത്തറി നെയ്‌ത്ത് തൊഴിലാളികൾക്ക് 20 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. നേരത്തെ 53 കോടി നൽകിയിരുന്നു. സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതൽ ഏഴാം ക്ളാസുവരെയുള്ള സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്കും, ഒന്ന് മുതൽ നാലാം ക്‌ളാസ് വരെയുള്ള എയ്‌ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്കുമായി രണ്ടു ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്.
Most Read| എൻഡിഎ സഖ്യം; നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു