റാഞ്ചി: ചംപയ് സോറൻ മുഖ്യമന്ത്രിയായ സർക്കാർ രൂപീകരണത്തിന് ഗവർണർ ഇന്നും അനുമതി നൽകാത്തതിനെ തുടർന്ന് ജാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ. അട്ടിമറി നീക്കം സംശയിച്ചു ജെഎംഎം- കോൺഗ്രസ്-ആർജെഡി എംഎൽഎമാർ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. റാഞ്ചി വിമാനത്താവളത്തിൽ നിന്ന് എട്ടരയോടെയാണ് സംഘം പുറപ്പെട്ടത്.
എംഎൽഎമാരെ ബിജെപി റാഞ്ചുന്നത് ഒഴിവാക്കാനാണ് നീക്കമെന്ന് ജെഎംഎം പിസിസി അധ്യക്ഷൻ രാജേഷ് താക്കൂർ അറിയിച്ചു. ബിജെപി എന്തും ചെയ്യാൻ മടിക്കില്ലെന്നും, എന്തും സംഭവിക്കാവുന്ന സാഹചര്യത്തിലാണ് ഉള്ളതെന്നും നേതാക്കൾ പ്രതികരിച്ചു. ജെഎംഎം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ച ചംപയ് സോറനും 43 എംഎൽഎമാർക്കൊപ്പം ഹൈദരാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നാല് എംഎൽഎമാർ റാഞ്ചിയിൽ തുടർന്ന് സാഹചര്യങ്ങൾ നിരീക്ഷിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
അട്ടിമറി നീക്കത്തിന് സാധ്യത ഉണ്ടെന്ന് ആരോപിച്ചു ഇന്ന് വൈകിട്ടോടെയാണ് ചംപയ് സോറനും എംഎൽഎമാരും റാഞ്ചി വിമാനത്താവളത്തിൽ എത്തിയത്. ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണൻ ചംപയ് സോറനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതിരുന്നതോടെയാണ് എംഎൽഎമാരെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്താൻ നീക്കം ആരംഭിച്ചത്.
ചംപയ് സോറൻ രാജ്ഭവനിലെത്തി ഭൂരിപക്ഷം തെളിയിക്കുന്ന വീഡിയോ ഗവർണർക്ക് കൈമാറിയിരുന്നു. ഭൂരിപക്ഷം തെളിയിക്കുന്ന 47 എംഎൽഎമാരുടെ പിന്തുണ കത്ത് കൈമാറിയിട്ടും സർക്കാർ രൂപീകരിക്കാൻ അനുമതി നൽകിയില്ലെന്നാണ് ചംപയ് സോറൻ പറയുന്നത്. എന്നാൽ, നടപടികൾ വൈകാതെ ആരംഭിക്കുമെന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
സോറന്റെ അസാന്നിധ്യത്തിൽ പാർട്ടിയെ ഒറ്റക്കെട്ടായി നിർത്തുക ജെഎംഎം നേതൃത്വത്തിന് വെല്ലുവിളിയാണ്. സംസ്ഥാനത്ത് തങ്ങളുടെ മുഖ്യ എതിരാളിയായ ജെഎംഎമ്മിനെ അരിഞ്ഞു വീഴ്ത്താനുള്ള അവസരമായാണ് ബിജെപി ഇതിനെ കാണുന്നത്. ജെഎംഎം, കോൺഗ്രസ്, ആർജെഡി എന്നിവയുൾപ്പെടുന്ന ഭരണകക്ഷിക്ക് 47 എംഎൽഎമാരാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിൽ നിന്ന് ആറ് സീറ്റ് കൂടുതൽ.
കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പാർട്ടി മുൾമുനയിലായത്. ഇന്നലെ രാത്രിയാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഭൂമി കുംഭകോണ കേസിൽ ഏഴര മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇദ്ദേഹം മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെച്ചിരുന്നു. പിന്നാലെ നിലവിൽ ഗതാഗത മന്ത്രിയായ ചംപയ് സോറനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ടു ഭരണകക്ഷി നേതാക്കൾ ഗവർണറെ കാണുകയായിരുന്നു.
Most Read| 31 വർഷങ്ങൾക്ക് ശേഷം ഗ്യാന്വാപി മസ്ജിദിൽ ആരാധന നടത്തി ഹൈന്ദവർ