കോഴിക്കോട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവെച്ചു പിടികൂടി ബന്ദിപ്പൂരിലെത്തിച്ച തണ്ണീർകൊമ്പൻ ചരിഞ്ഞ സംഭവം അഞ്ചംഗ ഉന്നത സമിതി അന്വേഷിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. വിദഗ്ധ പരിശോധന നടത്തുന്നതിന് മുമ്പേ തന്നെ ആന ചരിഞ്ഞു. ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മനസിലാവുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
തണ്ണീർ കൊമ്പൻ ചരിഞ്ഞെന്ന വാർത്ത നടുക്കമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. കേരളത്തിലേയും കർണാടകയിലേയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും ഇന്ന് ആനയുടെ പോസ്റ്റുമോർട്ടം നടത്തുക. വിദഗ്ധ പരിശോധനക്ക് ശേഷം കാട്ടിലേക്ക് അയച്ചാൽ മതിയെന്നായിരുന്നു ഇന്നലെ രാത്രി തീരുമാനിച്ചിരുന്നത്. എന്നാൽ, ഇന്ന് രാവിലെ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞെന്നാണ് അധികൃതർ അറിയിച്ചതെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
ഈ ഘട്ടത്തിൽ ഊഹാപോഹങ്ങൾ പറയുന്നത് ഉചിതമല്ല. പോസ്റ്റുമോർട്ടം റിപ്പോർട് വന്നാലേ കാരണങ്ങൾ വ്യക്തമാവുകയുളളൂ. മയക്കുവെടിയുടെ സൂചി കൊണ്ടത് പോലും മാദ്ധ്യമങ്ങൾ കണ്ടതാണ്. അത്രയും സുതാര്യമായാണ് ദൗത്യം നടന്നത്. ഇനിയുള്ള തുടർനടപടികളും സുതാര്യമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റെന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ അതും അന്വേഷിക്കുമെന്നും വനംമന്ത്രി കൂട്ടിച്ചേർത്തു.
മാനന്തവാടിയിൽ നിന്നും മയക്കുവെടിവെച്ചു പിടികൂടി ബന്ദിപ്പൂരിലെത്തിച്ച തണ്ണീർകൊമ്പൻ ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്. 20 ദിവസത്തിനിടെ ആന രണ്ടുതവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടിവെച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയിൽ കയറ്റി കൊണ്ടുപോയത്. തുടർന്ന് കർണാടകയ്ക്ക് കൈമാറി. ആനയെ അർധരാത്രിയോടെയാണ് ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ടത്. പിന്നാലെ ആന ചരിഞ്ഞതായാണ് വിവരം.
Most Read| തിരിച്ചടിച്ച് അമേരിക്ക; ഇറാൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം