ന്യൂഡെൽഹി: മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. എംഎൽഎമാരിൽ ഏറിയ പങ്കും അജിത് പവാറിനൊപ്പമാണ് എന്നത് കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം. പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും അവർക്ക് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.
നിയമസഭയിലെ ഭൂരിപക്ഷമാണ് അജിത് പവാർ വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായി അംഗീകരിക്കാൻ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എൻസിപി സ്ഥാപക നേതാവ് കൂടിയായ ശരത് പവാറിനേറ്റ കനത്ത തിരിച്ചടിയാണിത്. രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, പുതിയ പേര് സ്വീകരിക്കാൻ ശരത് പവാർ വിഭാഗത്തിന് കമ്മീഷൻ നിർദ്ദേശം നൽകി. ഫെബ്രുവരി ഏഴാം തീയതി വൈകിട്ട് മൂന്ന് മണിക്കുള്ളിൽ പാർട്ടിയുടെ പുതിയ പേരും ചിഹ്നവും കമ്മീഷനെ അറിയിക്കാനാണ് നിർദ്ദേശം.
മഹാരാഷ്ട്ര വികാസ് അഘാടി (എംവിഎ) സഖ്യത്തിന് കനത്ത തിരിച്ചടി നൽകി കഴിഞ്ഞ വർഷം ജൂലൈയിലാണ് എൻസിപി പിളർത്തി അജിത് പവാർ ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന- ബിജെപി സർക്കാരിൽ ചേർന്നത്. ഇതിന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അഞ്ചാം തവണ അജിത് പവാർ ചുമതലയേൽക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവായിരിക്കേയാണ് അജിത് പവാർ കൂറുമാറിയതും ഉപമുഖ്യമന്ത്രിയായതും. പിന്നീട് ശരത് പവാറിനെ പാർട്ടി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് അജിത് പുറത്താക്കിയിരുന്നു. തന്റെ പാർട്ടിയാണ് യഥാർഥ എൻസിപിയെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു. ഈ കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നിരിക്കുന്നത്.
Most Read| അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; വിമർശിച്ച് ഹൈക്കോടതി