കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിലെ ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ്. സിഎംആർഎല്ലിലെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരോടാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിരിക്കുന്നത്.
എസ്എഫ്ഐഒയുടെയും ആദായനികുതി വകുപ്പിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കേസ് ഏറ്റെടുത്തത്. മാസപ്പടി കേസിലെ കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇഡി കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് നടപടി.
വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ 1.72 കോടി രൂപയുടെ സാമ്പത്തിക ഇടപാടിലാണ് ഇഡി അന്വേഷണം നടക്കുന്നത്. സിഎംആർഎൽ എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് 2017-20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകിയെന്ന കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്.
തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ജനുവരി അവസാനമാണ് വീണയുടെ കമ്പനിയുടെ ദുരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്. എട്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം.
Most Read| അഭിഭാഷകരും ന്യായാധിപൻമാരും പ്രത്യേക പക്ഷത്തോട് പ്രതിബദ്ധരായിരിക്കരുത്; ചീഫ് ജസ്റ്റിസ്