കണ്ണൂർ: ജില്ലയിലെ കല്യാശ്ശേരിയിൽ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തു. പോളിങ് ഓഫീസർ പൗർണമി, പോളിങ് അസി. ടികെ പ്രജിൻ, മൈക്രോ ഒബ്സർവർ എഎ ഷീല, വീഡിയോഗ്രാഫർ റെജു അമൽജിത്ത്, സ്പെഷ്യൽ പോലീസ് ഓഫീസർ ലജീഷ് എന്നിവർക്കെതിരെയാണ് കണ്ണപുരം പോലീസ് കേസെടുത്തത്.
കണ്ണൂർ കല്യാശ്ശേരി മണ്ഡലത്തിലെ 92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേഷൻ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് നടപടി. വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച വരുത്തിയ പോളിങ് ഉദ്യോഗസ്ഥരെ കണ്ണൂർ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, വോട്ട് അസാധുവാക്കുമെന്നും റീ പോൾ സാധ്യമല്ലെന്നും കാസർഗോഡ് കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു.
ഇതുപോലെയുള്ള സംഭവം ഒരിടത്തും നടത്താൻ പാടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. കല്യാശ്ശേരി പഞ്ചായത്തിലെ 164ആം ബൂത്തിലെ വോട്ടറാണ് 92 വയസുള്ള ദേവി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രായമായവരുടെ വോട്ട് വീട്ടിലെത്തി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്നലെ പോളിങ് ഉദ്യോഗസ്ഥർ ദേവിയുടെ വീട്ടിലെത്തിയത്.
രഹസ്യ സ്വഭാവത്തോടെ നടക്കേണ്ട വോട്ടിങ്ങിലാണ് അട്ടിമറി നടന്നത്. വോട്ട് ചെയ്യാൻ നിൽക്കുന്ന ദേവിയുടെ അടുത്തേക്ക് എത്തിയ കല്യാശ്ശേരി മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേഷൻ വോട്ട് രേഖപ്പെടുത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇതിന് പിന്നാലെ പോളിങ് ഉദ്യോഗസ്ഥരെ കളക്ടർ സസ്പെൻഡ് ചെയ്തിരുന്നു. ക്രിമിനൽ നടപടികൾ എടുക്കുന്നതിനായി ജില്ലാ ഭരണകൂടം കണ്ണപുരം പോലീസിൽ റിപ്പോർട് നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്