തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണ സർക്കുലറിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ഇന്നും ഡ്രൈവിങ് ടെസ്‌റ്റ് മുടങ്ങി. ലേണേഴ്‌സിനുള്ളവർ മാത്രമാണ് ഇന്നെത്തിയത്.
സിഐടിയുടെ ഒഴികെയുള്ള സംഘടനകൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്‌ഥാന വ്യാപകമായി ഇന്നും ടെസ്‌റ്റുകൾ മുടങ്ങിയത്. ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുകയാണ്.വിവാദ സർക്കുലർ പൂർണമായും പിൻവലിക്കുന്നത് വരെ സമരത്തിൽ ഉറച്ചുനിൽക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
തിരുവനന്തപുരം മുട്ടത്തറയിൽ ഇന്നും ഡ്രൈവിങ് ടെസ്‌റ്റുകൾ നടന്നില്ല. ടെസ്‌റ്റിനുള്ളവരുടെ പേര് വിളിച്ചപ്പോൾ പ്രതിഷേധക്കാർ തടഞ്ഞു. മുട്ടത്തറയിൽ 20 പേരെ ടെസ്‌റ്റിനായി വിളിച്ചെങ്കിലും ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ആരെയും കൊണ്ടുവന്നില്ല. 10 മണിവരെ കാത്തുനിന്ന ഉദ്യോഗസ്‌ഥർ ഒടുവിൽ മടങ്ങി. ഡ്രൈവിങ് ടെസ്‌റ്റ് കേന്ദ്രത്തിന് മുന്നിൽ സമരപ്പന്തൽ കെട്ടിയാണ് സ്‌കൂൾ ഉടമകളുടെ പ്രതിഷേധം.
കണ്ണൂർ തോട്ടടയിൽ സംയുക്‌ത സമര സമിതിയുടെ ഗ്രൗണ്ടിൽ കിടന്നാണ് പ്രതിഷേധം. എറണാകുളത്തും ഡ്രൈവിങ് സ്‌കൂളുകൾ ടെസ്‌റ്റ് ബഹിഷ്‌ക്കരിച്ചു. അതിനിടെ, സിഐടിയു പ്രതിനിധികളെ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
റോഡ് ടെസ്‌റ്റിന് ശേഷം ‘എച്ച്’ ടെസ്‌റ്റ് നടത്തുക, ടാർ ചെയ്‌തോ കോൺക്രീറ്റ് ചെയ്‌തോ സ്‌ഥലം ഒരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാർക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം പുതിയ ടെസ്‌റ്റിന്റെ ഭാഗമാണ്. പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലും ഉണ്ട് നിയന്ത്രണം. പുതിയതായി ടെസ്‌റ്റിൽ പങ്കെടുത്ത 40 പേർക്കും തോറ്റവർക്കുമുള്ള റീ ടെസ്‌റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി 60 പേർക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദ്ദേശം.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി







































