തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ച് കോൺഗ്രസ് നേതൃത്വം. പാലക്കാട്ട് ഷാഫി പറമ്പിലിന്റെ പകരക്കാരനായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി വൈസ് പ്രസിഡണ്ട് വിടി ബൽറാം എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ശേഷം പാലക്കാട് മണ്ഡലത്തിലെ പല പരിപാടികളിലും ഷാഫിക്കൊപ്പം രാഹുലും പങ്കെടുത്തിരുന്നു. രാഹുൽ വന്നാൽ കൊള്ളാമെന്ന് ഷാഫിക്കും താൽപര്യം ഉണ്ടെന്നാണ് പ്രചാരണം. പകരക്കാരനെ തീരുമാനിക്കുന്നതിൽ ഷാഫിയുടെ അഭിപ്രായം കൂടി പരിഗണിക്കും.
ആലത്തൂരിൽ പരാജയപ്പെട്ട രമ്യ ഹരിദാസിന് ചേലക്കരയിൽ അവസരം നൽകാവുന്നതല്ലേ എന്ന നിലയ്ക്കും ചർച്ചകളുണ്ട്. തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ അയ്യായിരത്തോളം മാത്രം വോട്ടിന്റെ ലീഡാണ് രമ്യക്കെതിരെ മന്ത്രി കെ രാധാകൃഷ്ണന് ലഭിച്ചത്. ഇത് തന്നെയാണ് രമ്യയുടെ സാധ്യത വർധിപ്പിക്കുന്ന ഘടകമായി കോൺഗ്രസ് കാണുന്നത്.
അതേസമയം, റായ്ബറേലിയിൽ കൂടി ജയിച്ചതിനാൽ വയനാട് മണ്ഡലം ഒഴിയാൻ രാഹുൽ ഗാന്ധി തീരുമാനിച്ചാൽ വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് നടക്കും. രാഹുൽ ഗാന്ധി ഒഴിഞ്ഞാൽ ഈ സീറ്റിലേക്ക് കെ മുരളീധരനെ പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. തൃശൂരിലെ തോൽവിയിലൂടെ മുരളീധരനുണ്ടായ വിഷമം ഏത് വിധേനയും മാറ്റിയെടുക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യം.
വടകരയിലും നേമത്തും തൃശൂരിലും അടക്കം പാർട്ടി പറഞ്ഞിടത്തെല്ലാം എതിര് പറയാതെ മൽസരിച്ച മുരളീധരൻ തൃശൂരിൽ തോൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പൊതുരംഗത്ത് ഇനിയില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് അദ്ദേഹം തോൽവിയോട് പ്രതികരിച്ചത്. മുതിർന്ന നേതാക്കൾ പലരും ഫോണിൽ വിളിച്ച് അനുനയിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിഷമം മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ സുരക്ഷിതമായൊരു പദവി മുരളിക്ക് നൽകണമെന്നാണ് മുന്നണി നേതാക്കൾ പോലും പറയുന്നത്.
അതിനിടെ, തൃശൂരിലെ പരാജയത്തിന്റെയും ആറ്റിങ്ങലിലെ കഷ്ടിച്ചുള്ള ജയത്തിന്റെയും പിന്നിലെ കാരണങ്ങൾ പരിശോധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ അടുത്തയാഴ്ച കെപിസിസി നേതൃയോഗം ചേരാനാണ് ആലോചന. നിയമസഭാ സമ്മേളനം പത്തിന് തുടങ്ങുന്നത് കൂടി കണക്കിലെടുത്ത് 12ന് യുഡിഎഫ് യോഗവും നടത്താൻ ആലോചനയുണ്ട്.
Most Read| കൊച്ചിയെ മുക്കിയത് മേഘവിസ്ഫോടനം; സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്







































