ന്യൂഡെൽഹി: പൊതുപരിപാടികളിൽ വിവിഐപികളുടെ സുരക്ഷ വർധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രത്തിന്റെ നിർദ്ദേശം. വലിയ സുരക്ഷാ ഭീഷണിയുള്ള വിവിഐപികൾ പങ്കെടുക്കുന്ന റാലികൾ, യോഗങ്ങൾ, റോഡ് ഷോകൾ എന്നിവയിൽ സുരക്ഷാ വീഴ്ച ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അർധസൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നിർദ്ദേശം. ഭൗതിക സാഹചര്യങ്ങളിലെ സുരക്ഷ, സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണം, മോക്ക് ഡ്രിൽ അടക്കമുള്ള പരിശീലനങ്ങൾ തുടങ്ങി മൂന്ന് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു സുരക്ഷ വർധിപ്പിക്കാനാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ഉത്തരവ്.
ജൂലൈ 16നാണ് ഇതുസംബന്ധിച്ച നിർദ്ദേശം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡയറക്ടർ ജനറൽമാർക്ക് ലഭിച്ചത്. സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എൻഎസ്ജി തുടങ്ങിയവയുടെ ചുമതല വഹിക്കുന്നവർക്കും സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയ്ക്കും ഉത്തരവ് ലഭിച്ചിട്ടുണ്ട്.
ജൂലൈ 14ന് ട്രംപിന് നേരെയുണ്ടായ വെടിവെപ്പ്, 2022ൽ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കും നേരെയുണ്ടായ ആക്രമണം, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, അർജന്റീന വൈസ് പ്രസിഡണ്ട് ക്രിസ്റ്റീന ഫെർണാണ്ടസ്, ഇക്വഡോർ പ്രസിഡണ്ട് സ്ഥാനാർഥി ഫെർണാണ്ടോ വില്ലാവിസെൻഷ്യോ, സ്ളോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ തുടങ്ങിയവർക്ക് നേരെയുണ്ടായ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ നിർദ്ദേശം.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്ഥിരീകരണം