മലപ്പുറം: ജില്ലയിൽ പരിശോധിക്കുന്ന 100 പേരിൽ 31 പേരും കോവിഡ് ബാധിതരെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. നിലവിലെ സംസ്‌ഥാന ശരാശരി 15 ശതമാനമാണ്. 100 പേരെ പരിശോധിക്കുമ്പോൾ 15 പേർക്ക് രോഗം കണ്ടെത്തുന്നു എന്നർഥം. ഇത് മലപ്പുറം ജില്ലയിൽ 31.6 ശതമാനമാണെന്നത് ഗുരുതര സൂചനയാണ്. ദേശീയ ശരാശരി 100ൽ 6 ആണ്.
അതേസമയം, കോഴിക്കോട്, എറണാകുളം, കാസർകോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ ശരാശരി കുറഞ്ഞത് ആശ്വാസമാണ്. കഴിഞ്ഞ ഒരാഴ്‌ച മാത്രം 158 പേർക്ക് ജീവൻ പൊലിഞ്ഞു. അതേസമയം പരിശോധനകളുടെ എണ്ണം കുറച്ച തീരുമാനത്തിൽ ആരോഗ്യ വകുപ്പ് മാറ്റം വരുത്തിയിട്ടില്ല. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കൂടിയത് രോഗവ്യാപനം കുറയുന്നുവെന്നതിന്റെ സൂചനയായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.
രോഗവാഹകരുടെ എണ്ണം കൂടുന്നത് മരണനിരക്ക് കൂടാനുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രതിരോധ ശേഷി കൂടുതലുള്ളവർക്കും മറ്റു ഗുരുതര രോഗം ഇല്ലാത്തവരിലും കോവിഡ് പ്രകടമായില്ലങ്കിലും ഇവർ രോഗവാഹകരാണ്. പ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരിലും രോഗം എത്തിക്കാനും അത് വഴി അവർക്ക് സങ്കീർണ്ണ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാനും രോഗവാഹകർക്ക് സാധിക്കും.