തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗം നടത്തിയെന്ന കേസിൽ മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് ഉത്തരവിറക്കി. കേസിൽ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കേണ്ടതെന്നും, വേഗത്തിൽ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യനാണ് ഉത്തരവിട്ടത്. തുടരന്വേഷണം ആവശ്യമില്ലെന്ന തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
ഭരണഘടന, ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ ഉൾപ്പടെയുള്ളവയെ അവഹേളിക്കുന്നത് തടഞ്ഞുള്ള നാഷണൽ ഓണർ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരവായി സംശയിക്കാമെന്നായിരുന്നു നേരത്തെ കോടതി അഭിപ്രായപ്പെട്ടത്.
ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറഞ്ഞുവെങ്കിലും അത് ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചുവെന്ന് ഹരജിയിൽ ആരോപിക്കുന്നുണ്ട്. പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതുപ്രവർത്തകനാണ് താനെന്നും സജി ചെറിയാൻ വിശദീകരിച്ചിരുന്നു.
മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്ന വാദത്തില്‍ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിലെ ഭാഗം. ഈ പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.
നിരവധി സാക്ഷികളെ വിസ്തരിച്ചതില്‍ നിന്ന് ഭരണഘടനയെ അവഹേളിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷന് നേരത്തെ വാദിച്ചത്. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി